Wednesday, January 1, 2025

കസോളില്‍ നിന്നും "ഗ്രഹണ്‍ ഗ്രാമത്തിലേക്ക്"

ഷിംലയിലും കുഫ്രിയിലുമായി തണുപ്പുനിറഞ്ഞ രണ്ട് സുന്ദര ദിനരാത്രങ്ങള്‍ ചെലവഴിച്ച ശേഷം രാവിലെയാണ് കസോളിലേക്കുള്ള യാത്ര തുടങ്ങിയത്. കുഫ്രിയില്‍ നിന്നും ജെലോരി ചുരം വഴി ജിബി ഗ്രാമത്തിലേക്കുള്ള യാത്രാ പദ്ധതിയായിരുന്നു ഞങ്ങളുടെ മനസ്സില്‍ ആദ്യമുണ്ടായിരുന്നത്. എന്നാല്‍ മഞ്ഞുവീഴ്ച്ച കാരണം അപ്രതീക്ഷിതമായി ജലോരി ചുരം അടച്ചതിനാല്‍ മണ്ടി വഴി കസോളിലേക്ക് യാത്ര പുനക്രമീകരിക്കുകയായിരുന്നു.

ചിലപ്പോള്‍ മഞ്ഞു മൂടിയ മലനിരകള്‍ക്ക് മുകളിലായും, മറ്റുചിലപ്പോള്‍ പച്ചപുതച്ച താഴ്വരകളിലായും, അടുക്കടുക്കായി വീടുകള്‍ നിറഞ്ഞ മനോഹരമായ ഹിമാലയന്‍ ഗ്രാമങ്ങളുടെ ദൃശ്യഭംഗിയും, ദേവദാരുക്കളെയും പൈന്‍മരങ്ങളെയും തൊട്ടുതലോടിയെത്തുന്ന തണുത്ത കാറ്റിന്‍റെ ദിവ്യസുഗന്ധവും ചേര്‍ന്ന് അലൗകികമായ ഒരു യാത്രയായിരുന്നു അത്. പരസ്പരം സംസാരിക്കാതെ ആ യാത്രയുടെ രസം നുകര്‍ന്നുകൊണ്ട് ഞങ്ങള്‍ അഞ്ചുപേരും കാറിനുള്ളില്‍ ഇരുന്നു. കാറിലെ സ്റ്റീരിയോയില്‍ നിന്നും ഒഴുകിയിറങ്ങിയ കിഷോര്‍ കുമാര്‍ ലതാ മംഗേഷ്ക്കര്‍ ഗാനം സന്ദര്‍ഭത്തിന് ഏറെ അനുയോജ്യമായി തോന്നി. "ദേഖാ ഏക് ഖ്വാബ് തോ ഏ സില്‍സിലേ ഹുവേ. . . ദൂര്‍ തക് നിഗാഹോം മേഹേ ഗുല്‍കിലേ ഹുവേ. . ."

വളവുതിരിവുകളും, കയറ്റിറക്കങ്ങളും ധാരാളമുള്ള റോഡാണെങ്കിലും ആയാസ രഹിതമായും, സാമാന്യം നല്ല വേഗത്തിലുമാണ് സുരേന്ദ്ര സിംഗ് കാര്‍ ഓടിക്കുന്നത്. പരിചയ സമ്പന്നനും, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുള്ളയാളുമാണ് അദ്ധേഹമെന്നത് ഷിംല യാത്രയില്‍തന്നെ ഞങ്ങള്‍ക്ക് മനസ്സിലായതാണ്. അധികം തിരക്കില്ലാത്തതും, വീതിയുള്ളതും, ഗുണമേന്‍മയുള്ളതുമായ റോഡുകളാണ് ഹിമാചല്‍ യാത്രയില്‍ ഉടനീളം കണ്ടത്. മിക്ക റോഡുകളുടെയും ഒരു വശത്ത് വലിയ മലനിരകളും മറുവശം അഗാധമായ താഴ്വാരങ്ങളുമായിരുന്നു. അതുകൊണ്ടുതന്നെ റോഡുകളുടെ വശങ്ങളില്‍ പലയിടങ്ങളിലും സുരക്ഷയ്ക്കായി ഇരുമ്പുവേലികള്‍ കെട്ടിയിരിക്കുന്നതായി കാണാം. ബിയാസ് നദിക്ക് സമീപത്തായി മണാലിയിലേക്ക് നീളുന്ന ദേശീയ പാതയുടെ നിര്‍മ്മാണം നടക്കുന്നിടത്ത് അല്‍പ്പസമയം വാഹനം നിര്‍ത്തിയിടേണ്ടി വന്നതൊഴിച്ചാല്‍ പ്രധാന നിരത്തുകളില്‍ ഒരിടത്തും ഞങ്ങള്‍ക്ക് യാത്രാ ക്ലേശം അനുഭവിക്കേണ്ടതായി വന്നതേയില്ല.

നിരത്തുകള്‍ ഗുണമേന്‍മയുള്ളതുപോലെ തന്നെ വൃത്തിയുള്ളതു മായിരുന്നു. ഒരിടത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നതായോ, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായോ കണ്ടില്ല. ചപ്പുചവറുകളും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളും വലിച്ചെറിയാതെ, മാലിന്യ സംസ്ക്കരണം സ്വന്തം ഉത്തരവാദിത്തമായി ഓരോ ഹിമാചല്‍ നിവാസിയും കരുതുന്നതായി തോന്നി. വഴിയരുകില്‍ കണ്ട ഓറഞ്ചു വില്‍പ്പനക്കാരന്‍ ഓറഞ്ചിന്‍റെ ഒരു തോടുപോലും നിലത്തിടാന്‍ സമ്മതിച്ചില്ല. സമീപത്തായി സജ്ജീകരിച്ചിരുന്ന വലിയ കൂടയിലേക്ക് ഓറഞ്ച് തോട് നിക്ഷേപിക്കാന്‍ അയാള്‍ നിര്‍ബന്ധം പിടിച്ചു. സഞ്ചാരികളിലാരോ നിലത്തിട്ട ചെറിയ തോടുകള്‍ പോലും അയാള്‍ നടന്നു കണ്ടെത്തുകയും, അവ സ്വയം പെറുക്കിയെടുത്ത് ആ കൂടയില്‍ നിക്ഷേപിക്കുകയും ചെയ്തു. കുഫ്രിയിലെ തണുത്തുറഞ്ഞ പ്രഭാതത്തില്‍ വഴിയോരത്തെ ചായക്കടയിലേക്കുള്ള നടത്തത്തിനിടയിലും ഞങ്ങള്‍ ശ്രദ്ധിച്ച കാര്യമാണത്.  ഒരാള്‍ തന്‍റെ കൈവശമുള്ള വലിയ ചൂല്‍ ഉപയോഗിച്ച് തെരുവ് മുഴുവന്‍ തൂത്ത് വൃത്തിയാക്കുന്നു. വെറും കാട്ടിക്കൂട്ടലുകള്‍ ആയിരുന്നില്ല അത്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഇനം തിരിച്ച് കൃത്യവും, സൂക്ഷ്മവുമായി കൂടകളില്‍ നിക്ഷേപിക്കുന്നു. ഇടയ്ക്കിടെ തണുപ്പകറ്റാന്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മുന്നുണ്ട്. മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കുന്ന, മരം കോച്ചുന്ന തണുത്ത പ്രഭാതത്തിലും തന്‍റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ ആ മനുഷ്യന്‍ കാട്ടുന്ന വ്യഗ്രത അത്ഭുതകരമായിരുന്നു.

വഴിയരുകിലെ ഓറഞ്ച് വില്‍പ്പനക്കാരന്‍

ഹിമാചല്‍ നിവാസികളുടെ സ്വഭാവ മഹിമയും എടുത്തുപറയേണ്ടത് തന്നെയാണ്. അടുത്തിടപഴകിയവരും, അല്‍പ്പനേരമെങ്കിലും സംസാരിച്ചവരും എല്ലാം മനസ്സില്‍ സമാധാനമുള്ളവരായാണ് തോന്നിയത്. പുറത്തുള്ള തണുപ്പ് സ്വന്തം മനസ്സുകള്‍ക്കുള്ളിലേക്കും നിറച്ചുവച്ചിരിക്കുന്നവര്‍. അവരോട് അല്‍പ്പസമയം ചെലവഴിച്ചാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഏതു മനസ്സുകളിലേക്കും പതിയെ സമാധാനം വന്നു നിറയുവാന്‍ തുടങ്ങും. മനസ്സ് തുറന്ന് സംസാരിക്കാനും, ചിരിക്കാനും ശീലിച്ചിട്ടുള്ള, നിഷ്ക്കളങ്കരായ മനുഷ്യര്‍. അനാവശ്യമായി മറ്റൊരാളുടെ ജീവിതത്തിലേക്ക് കണ്ണുപായിക്കാത്തവര്‍. യാത്രയിലുടനീളം, ഒരിടത്തും ഒരു അടിപിടിയോ, ഒരു വാക്കു കൊണ്ടു പോലുമുള്ള മോശം സംസാരമോ,  ഒരാളില്‍ നിന്നും ഉണ്ടായതേയില്ല. ആരും മദ്യപിച്ച് മദോന്‍മത്തരായി, മറ്റുള്ളവര്‍ക്ക് ശല്യമായി വഴിയരികുകളില്‍ കൂടൊരുക്കിയിട്ടില്ല. മിക്ക ആള്‍ക്കാരും പുഞ്ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത് തന്നെ. കുഫ്രിയിലെ ചായക്കടക്കാരന്‍റെ മുഖം ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞുപോകുകയേയില്ല. മധുരമുള്ള ചായയ്ക്കും, ഹിമാചലിലെ തനതു പലഹാരമായ മോമോസിനുമൊപ്പം തന്‍റെ പാല്‍പ്പുഞ്ചിരി കൂടി അയാള്‍ എല്ലാപേര്‍ക്കും വിളമ്പിനല്‍കുന്നുണ്ട്.  വയറിനൊപ്പം മനസ്സും നിറയുന്ന അനുഭവം.

മണ്ടി ജില്ലയിലേക്ക് കടന്ന ഞങ്ങള്‍ സത്ലജ്  നദിയുടെ കരയിലൂടെ യാത്ര തുടര്‍ന്നു. പഞ്ച നദികളിലൊന്നായ സത്ലജ് ജലസമൃദ്ധിയോടെ, ശാന്തസുന്ദരമായി ഒഴുകുകയാണ്. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിന് സമീപം, മാനസരോവര്‍ തടാകത്തില്‍ നിന്നുമാണ് സത്ലജ് നദിയുടെ ഉത്ഭവം. ഷിപ്കിലാ ചുരം വഴി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം, ബിയാസിനോട് ഒത്തുചേര്‍ന്ന്, ഹിമാചലില്‍ നിന്നും പഞ്ചാബിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകിയെത്തുകയും അവിടെ വച്ച് സിന്ധു നദിയുമായി കൂടിച്ചേരുകയും ചെയ്യുന്നു. പഞ്ചാബിലെ ഭക്രാ നംഗല്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നതും സത്ലജിലാണ്. മലനിരകള്‍ക്ക് ചുവട്ടില്‍, നദിക്ക് സമീപത്തായി വീടുകള്‍ക്കൊപ്പം,  ചില പള്ളിക്കൂടങ്ങളും ഞങ്ങള്‍ കണ്ടു. ഉള്ളില്‍ മരതക പച്ചനിറച്ച്, പ്രൗഢിയോടെ ഒഴുകിയകലുന്ന സത്ലജ് നദിക്കും, പച്ചപ്പുനിറച്ച് ചുറ്റിനും വ്യാപിച്ചുകിടക്കുന്ന മലനിരകള്‍ക്കുമിടയിലെ ചെറുതും മനോഹരവുമായ ആ പള്ളിക്കൂടത്തിന്‍റെ മുറ്റത്ത് ധാരാളം കുരുന്നുകള്‍ പലതരം കളികളിലേര്‍പ്പെട്ടുകൊണ്ട് ഓടിനടക്കുന്നത് മനസ്സില്‍ സന്തോഷം നിറച്ച ഒരു കാഴ്ച്ചയായിരുന്നു. 

മരതകപ്പച്ച നിറച്ച് സത്ലജ് നദി

അല്‍പദൂരം പിന്നിട്ട ശേഷം യാത്ര പഞ്ചനദികളില്‍ മറ്റൊന്നായ ബിയാസ് നദിയുടെ കരയിലൂടെയായി. ഹിമാചലിലെ റോഹ്താങ്ങ് ചുരത്തില്‍ നിന്നും ഉത്ഭവിക്കുന്ന ബിയാസ് പൂര്‍ണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധൂ നദിയുടെ പോഷകനദിയാണ്. ബിയാസ് നദിയുടെ കരയിലായി മണാലിയിലേക്ക് നീളുന്ന പുതിയ ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മലനിരകളുടെ ചുവടു തുരന്നുകൊണ്ട് കിലോമീറ്ററുകള്‍ നീളമുള്ള കൂറ്റന്‍ ടണലുകള്‍ നിര്‍മ്മിക്കുന്നത് യാത്രയില്‍ വിസ്മയം നിറച്ച കാഴ്ച്ചയായിരുന്നു. നിലവിലുള്ള റോഡ് വീതികൂട്ടുന്നതിലേക്കായി നാല് ജെ സി ബികള്‍ ഒരേസമയം ഉപയോഗിച്ച് റോഡരികിലുള്ള വലിയ പാറക്കെട്ടുകളെ റോഡിലേക്ക് അടര്‍ത്തിടുന്നതുകാരണം അല്‍പ്പസമയം ഞങ്ങളുടെ യാത്ര തടസ്സപ്പെട്ടു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ്. അദ്ദേഹത്തിന് ഇരുവശത്തുമായി അനേകം വാഹനങ്ങള്‍ ക്ഷമയോടെ കാത്തുനിന്നു. ഞങ്ങള്‍ റോഡിലേക്കിറങ്ങി. റോഡരുകില്‍ നിന്നാല്‍ താഴെ ബിയാസ് നദിയുടെ വിശാലമായ ഒരു ദൃശ്യം കാണാം. ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ അലതല്ലിയൊഴുകുന്ന ബിയാസ് നദിയുടെ ജലം സ്ഫടികം പോലെ തെളിമയാര്‍ന്നതാണ്. അരമണിക്കൂറോളം അവിടെ കാത്തുനിന്നതിന് ശേഷമാണ് ഞങ്ങളുടെ യാത്ര തുടര്‍ന്നത്.

ശൈത്യകാലമായതിനാലാവണം ഹിമാചലില്‍ സൂര്യന്‍ നേരത്തെ തന്നെ അസ്തമിക്കുകയും, 05.00 മണി കഴിയുമ്പോള്‍ തന്നെ ഇരുട്ടിന്‍റെ നേര്‍ത്ത അലകള്‍ അന്തരീക്ഷത്തെയാകെ മൂടാന്‍ തുടങ്ങുകയും ചെയ്യും. സമയം 6 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വാഹനം കസോളിലേക്ക് അടുത്തുകൊണ്ടിരുന്നു. പുറത്ത് ഇരുട്ടിനോടൊപ്പം തണുപ്പിനും കടുപ്പം കൂടി വന്നു. ഇപ്പോള്‍ വാഹനം കടന്നു പോകുന്ന നിരത്തിന് ഇരുവശത്തും വലിയ മലനിരകളാണ്. നക്ഷത്രങ്ങള്‍ മണ്ണിലേക്കിറങ്ങി വന്നതുപോലെ ഇരുട്ടുമൂടിയ ആ മലനിരകള്‍ മുഴുവനും വൈദ്യുത ദീപങ്ങളുടെ ചേതോഹരമായ പ്രകാശത്താല്‍ തിളങ്ങുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു അത്. വലിയ മലനിരകള്‍ക്ക് മുകളില്‍ പോലും വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യം തന്നെയാണ്. 

കസോളില്‍ എത്തിയപ്പോള്‍ രാത്രി 7 മണി കഴിഞ്ഞിരുന്നു. ആദ്യ കാഴ്ച്ചയില്‍ കസോള്‍ സാമാന്യം തിരക്കുള്ള ഒരു നഗരപ്രദേശം പോലെ തോന്നിച്ചു. ചെറുതും വലുതുമായ ഹോട്ടലുകളും, ഹോംസ്റ്റേകളും ധാബകളുമൊക്കെയടങ്ങുന്ന വലിയ ഒരു വിനോദസഞ്ചാരകേന്ദ്രം. വഴിയരികുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ധാരാളം ടൂറിസ്റ്റ് ബസുകളും കാണാം. ഞങ്ങള്‍ താമസം ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേയുടെ ഉടമസ്ഥന്‍ രവീന്ദ്ര താക്കൂര്‍ വഴികാട്ടിയായി മുന്നിലുണ്ട്. വഴിയോര കച്ചവടശാലകള്‍ നിറഞ്ഞ, ഇടുങ്ങിയ തെരുവിലൂടെ കാര്‍ അദ്ദേഹത്തെ പതിയെ പിന്‍തുടര്‍ന്നു. ഞങ്ങളെ ഹോംസ്റ്റേക്ക് മുന്നില്‍ ഇറക്കിയ ശേഷം സാരഥിയായ സുരേന്ദ്ര സിംഗ് വാഹനവുമായി നദീതീരത്തായുള്ള പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പോയി.  

വൃത്തിയും, വലിപ്പവുമുള്ള രണ്ട് മുറികളാണ് ചിരാഗ് ഹോംസ്റ്റേയില്‍ രവീന്ദ്ര താക്കൂര്‍ ഞങ്ങള്‍ അഞ്ചു പേര്‍ക്കായി ഒരുക്കിയിരുന്നത്. ബാഗുകള്‍ റൂമില്‍ വച്ചശേഷം ഞങ്ങള്‍ കസോളിലെ തണുത്തുറഞ്ഞ തെരുവുകളിലേക്കിറങ്ങി. ആഹാരം കഴിക്കുന്നതിനോടൊപ്പം കസോളിലെ നൈറ്റ് ലൈഫ് ആസ്വദിക്കുക എന്നതായിരുന്നു ലക്ഷ്യം. വെളിച്ചം നിറഞ്ഞ നിരത്തുകള്‍ സഞ്ചാരികളാല്‍ സജീവമാണ്. ആന്‍റിക് ഷോപ്പുകളിലും, ധാബകളിലും, തുണിത്തരങ്ങള്‍ വില്‍ക്കുന്ന കടകളിലും വിദേശികളടക്കമുള്ളവര്‍ തിക്കിത്തിരക്കുന്നുണ്ട്. തുളഞ്ഞുകയറുന്ന തണുപ്പിനെ വകവയ്ക്കാതെ, എല്ലാപേരും സോവനീറുകളും, കരകൗശലവസ്തുക്കളും, തുണിത്തരങ്ങളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ആകാശത്തില്‍ പത്തരമാറ്റ് തിളക്കവുമായി അനേകം നക്ഷത്രങ്ങളും അവര്‍ക്ക് കൂട്ടിനുണ്ട്. ഇംഗ്ലണ്ടില്‍ നിന്നുള്ള കുറച്ചു വിനോദ സഞ്ചാരികളെ കസോള്‍ ബ്രിഡ്ജിന് സമീപത്ത് വച്ചാണ് കണ്ടുമുട്ടിയത്. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അവരുടെ മുഖം അത്ഭുതത്താല്‍ വിടര്‍ന്നു. It’s a wonderful place  എന്നാണ് അവര്‍ കേരളത്തെ വിശേഷിപ്പിച്ചത്. വര്‍ക്കലയെയും, കോവളത്തെയും, ആലപ്പുഴയെയും കുറിച്ചും, അവിടങ്ങളില്‍ നിന്നും കഴിച്ച ആഹാരത്തിന്‍റെ രുചിഭേദങ്ങളെക്കുറിച്ചുമൊക്കെ അവര്‍ സന്തോഷത്തോടെയും ആവേശത്തോടെയും സംസാരിച്ചു. 

സമുദ്ര നിരപ്പില്‍ നിന്നും 5180 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കസോള്‍ ബുന്ദാറില്‍ നിന്നും മണികിരണിലേക്ക് പോകുന്ന വഴിയിലാണ് നിലകൊള്ളുന്നത്. കസോളില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തില്‍ പാര്‍വ്വതീ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മണികിരണ്‍ ഗുരുദ്വാരയും അവിടത്തെ ഹോട്ട് വാട്ടര്‍ സ്പ്രിംഗും വളരെ പ്രശസ്തമാണ്. ഇന്ത്യയുടെ മിനി ഇസ്രയേല്‍ എന്നാണ് കസോള്‍ അറിയപ്പെടുന്നതത്രേ! ഇസ്രയേലില്‍ നിന്നുമുള്ള ധാരാളം സഞ്ചാരികള്‍ മനോഹരമായ ഹിമാലയന്‍ കാഴ്ച്ചകള്‍ തേടി ഇവിടേക്ക് എത്താറുള്ളതിനാലാവാം അങ്ങനെ അറിയപ്പെടാന്‍ കാരണമെന്ന് തോന്നുന്നു. ഹിന്ദിയിലെന്നപോലെ ഹീബ്രു ഭാഷയില്‍ എഴുതപ്പെട്ട ദിശാസൂചികകളും, ബോര്‍ഡുകളും വഴിയിലുടനീളം കാണാം. മിക്ക ഹോട്ടലുകളിലെയും മെനു കാര്‍ഡില്‍ ഇസ്രയേല്‍ ഭക്ഷണവും ഇടം പിടിച്ചിട്ടുണ്ട്. 

രാത്രി ഭക്ഷണത്തിനായി ഞങ്ങള്‍ അധികം തിരക്കില്ലാത്ത ഒരു ധാബയിലേക്ക് കയറി. കളിമണ്ണടുപ്പിനുള്ളിലെ (തന്തൂര്‍) കനല്‍ച്ചൂടില്‍ ചുട്ടെടുക്കുന്ന ആലു പറാത്തയും, റൊട്ടിയും, ബ്രഡ് ഓംലെറ്റും മലയാളികളുടെ പ്രിയപ്പെട്ട ന്യൂഡില്‍സുമെല്ലാം അവിടെ പ്രധാനപ്പെട്ട വിഭവങ്ങളാണ്. തണുത്തു മരവിച്ച കൈകളുടെ വേദനയ്ക്ക് അടുപ്പിലെ കനല്‍ചൂടില്‍ അല്‍പ്പം ആശ്വാസമേകിയ ശേഷം ഞങ്ങള്‍ ചൂട് കട്ടന്‍ ചായയും ഒപ്പം ആലു പറാത്തയും കഴിച്ചു. ഭക്ഷണം കഴിഞ്ഞ് കസോളിലെ തണുത്തുറഞ്ഞ തെരുവുകളില്‍ അല്‍പ്പനേരം കൂടി ചുറ്റിത്തിരിഞ്ഞിട്ട് 10 മണിയോടുകൂടിയാണ് തിരികെ റൂമിലേക്ക് ചേക്കേറിയത്. പിറ്റേന്നുള്ള യാത്ര ഗ്രഹണ്‍ എന്ന ഹിമാലയന്‍ ഗ്രാമത്തിലേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എല്ലാ കണ്ണുകളിലും യാത്രാക്ഷീണം പ്രകടമായിരുന്നു. അധികം വൈകാതെ ഞങ്ങള്‍ കമ്പിളിയുടെ ഉള്ളിലേക്ക് കടന്നു.

ഉണര്‍ന്നപ്പോള്‍ 7 മണി കഴിഞ്ഞിരുന്നു. ജനാലകളില്‍ തിരശ്ശീലയുണ്ടായിരുന്നതിനാല്‍ അധികം സൂര്യപ്രകാശം ഉള്ളിലേക്ക് കടന്നിരുന്നില്ല. കണ്ണുകളില്‍ ഉറക്കച്ചടവോടെ, അലസമായി ജനാലകളിലെ തിരശ്ശീല മാറ്റി പുറത്തേക്ക് നോക്കുമ്പോള്‍, അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു പുറത്ത്. ദേവദാരുക്കളും പൈന്‍മരങ്ങളും നിറഞ്ഞ കുന്നുകള്‍ക്ക് മുകളിലായി മഞ്ഞിന്‍റെ തൂവെള്ള പുതപ്പണിഞ്ഞ് സുന്ദരിയായി ഒരുങ്ങിനില്‍ക്കുന്ന പാര്‍വ്വതീ പര്‍വ്വത മുനമ്പുകള്‍. അവളുടെ ശിരസ്സിലാകമാനം സുവര്‍ണ്ണശോഭ പകരുന്ന ഉദയസൂര്യന്‍റെ ആദ്യകിരണങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ മനോഹരമായ കാഴ്ച്ച. 

മഞ്ഞിന്‍റെ തൂവെള്ള പുതപ്പണിഞ്ഞ് പാര്‍വ്വതീ പര്‍വ്വത മുനമ്പുകള്‍

അതുല്യമായ ആ ദൃശ്യത്താല്‍ മനം നിറഞ്ഞ ഞങ്ങള്‍ വേഗത്തില്‍ പ്രഭാതകൃത്യങ്ങള്‍ നടത്തിയ ശേഷം, ചൂട് ചായക്കായി കൊതിക്കുന്ന നാവുമായി കസോളിന്‍റെ മഞ്ഞും തണുപ്പും നിറഞ്ഞ ശാന്തസുന്ദരമായ തെരുവുകളിലേക്കിറങ്ങി. കസോള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ. തെരുവുകള്‍ ഏറെക്കുറെ വിജനമാണ്. പാലത്തിന് താഴെ ഉരുളന്‍ പാറകളെ തഴുകിത്തലോടി ഗ്രഹണ്‍ നദി മാത്രം നിലയ്ക്കാതെ ഒഴുകിക്കൊണ്ടേയിരുന്നു.

തലേദിവസം രാത്രി ആഹാരം കഴിച്ച ധാബയില്‍ തന്നെ കയറി, പ്രഭാതഭക്ഷണമായി കട്ടന്‍ ചായക്കൊപ്പം റൊട്ടിയും ബ്രഡ് ഓംലെറ്റും കഴിച്ചു. അതിനുശേഷം കൈവശം കരുതിയിരുന്ന രണ്ടു ഫ്ളാസ്കുകളില്‍ ചൂടുവെള്ളം നിറയ്ക്കാനായി കൗണ്ടറിലേക്ക് ചെന്നപ്പോഴാണ് ഞെട്ടിയത്. ഒരു ഫ്ളാസ്കില്‍ ചൂടുവെള്ളം നിറയ്ക്കുന്നതിനായി 50 രൂപയാണത്രേ ചാര്‍ജ്. തിളപ്പിക്കുന്ന വെള്ളം കൊടും തണുപ്പേറ്റ് നിമിഷനേരം കൊണ്ട് തന്നെ തണുത്തുപോകുന്നതിനാല്‍ വെള്ളം തിളപ്പിച്ചിടുന്നത് അവിടെ ദുഷ്ക്കരമായ ഒരു പരിപാടിയാണ്. 100 രൂപ നല്‍കി രണ്ടുഫ്ളാസ്കുകളിലായി ചൂടുവെള്ളം വാങ്ങിയ ശേഷം ഞങ്ങള്‍ ഗ്രഹണ്‍ യാത്രക്ക് തയ്യാറായി.  

കസോളില്‍ നിന്നും വടക്ക് 10 കിലോമീറ്ററോളം ദൂരത്തായി, പാര്‍വ്വതീ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ഹിമാലയന്‍ ഗ്രാമമാണ് ഗ്രഹണ്‍. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കിന്‍റെ പരിധിയില്‍ വരുന്ന ഈ ഗ്രാമം സമുദ്ര നിരപ്പില്‍ നിന്നും 7700 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കസോളില്‍ നിന്നും ഗ്രഹണിലേക്ക് നിലവില്‍ വാഹന സൗകര്യം ലഭ്യമാണ്. ഏകദേശം 6 കിലോമീറ്ററോളം ദൂരം വാഹനത്തിലും ശേഷിക്കുന്ന ദൂരം കാല്‍നടയായും പോകണം. 

കസോള്‍ ബ്രിഡ്ജിന് സമീപത്തായുള്ള ടാക്സി യൂണിയന്‍ ഓഫീസില്‍ വാഹനം ബുക്ക് ചെയ്ത് കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു മാരുതി ജിപ്സി വന്നുനിന്നു. 1200 രൂപയാണ് അഞ്ച് പേര്‍ക്ക് ഒരു വശത്തേക്കുള്ള യാത്രക്കായി സാരഥിയായ പപ്പുഭായി ആവശ്യപ്പെട്ടത്. വിലപേശിനോക്കിയെങ്കിലും ഓഫ് റോഡാണെന്നും, തീര്‍ത്തും ദുഷ്ക്കരമായ യാത്രയാണെന്നുമൊക്കെ ന്യായം പറഞ്ഞ് റേറ്റ് അല്‍പം പോലും കുറയ്ക്കാന്‍ പപ്പുഭായ് തയ്യാറായില്ല. കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ വാഹനത്തിലേക്ക് കയറി. മുന്നില്‍ ഡ്രൈവിംഗ് സീറ്റിന് സമീപം ഒരാളും പിന്നില്‍ മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ തക്കവണ്ണം ക്രമീകരിച്ചിരിക്കുന്ന രണ്ട് നീളന്‍ സീറ്റുകളില്‍ രണ്ടുപേര്‍വീതവുമാണ് ഇരുന്നത്. 

പപ്പുഭായി തന്‍റെ ജിപ്സിക്കരികില്‍

ഗ്രഹണിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ആദ്യ പാദം അങ്ങനെ കസോള്‍ ബ്രിഡ്ജില്‍ നിന്നും ആരംഭിച്ചു. കളകളാരവങ്ങളോടെ ഒഴുകിയകലുന്ന ഗ്രഹണ്‍ നല്ലയുടെ (നല്ലയെന്നാല്‍ അരുവി) തീരത്തുകൂടി ഞങ്ങളുടെ വാഹനം പതിയെ മുന്നോട്ട് നീങ്ങി. ഗ്രഹണിലേക്കുള്ള പ്രവേശന കവാടം കടന്ന് ശാന്തമായാണ് യാത്ര തുടങ്ങിയതെങ്കിലും യാത്രയുടെ ഭാവം രൗദ്രമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. തീര്‍ത്തും ദുര്‍ഘടമായ പാതയായിരുന്നു പിന്നീടങ്ങോട്ട്. പലവലിപ്പത്തില്‍ ഇളകിമുഴച്ചുനില്‍ക്കുന്ന അനേകം കല്ലുകള്‍ക്കിടയിലൂടെ, കടല്‍ച്ചുഴിയിലകപ്പെട്ട കപ്പല്‍ പോലെ ആടിയുലഞ്ഞുകൊണ്ടായിരുന്നു മുന്നോട്ടുള്ള യാത്ര. വളവുതിരിവുകളും, കയറ്റിറക്കങ്ങളും ഇടകലര്‍ന്ന, off road ആയിരുന്നുവെങ്കിലും വാഹനത്തിന്‍റെ വേഗതയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. സഡന്‍ ബ്രേക്കിംഗും കൂടിയായപ്പോള്‍ പിന്‍സീറ്റിലെ യാത്ര ദുസ്സഹമായിരുന്നു. യാത്ര ദുസ്സഹമായിരുന്നെങ്കിലും പുറം കാഴ്ച്ചകള്‍ അതിമനോഹരമായിരുന്നുവെന്നത് പറയാതെവയ്യ. ദേവദാരുക്കളും പൈന്‍മരങ്ങളും ഇടതൂര്‍ന്നുവളര്‍ന്നുനില്‍ക്കുന്ന വലിയ മലകളുടെ താഴ്വാരത്തുകൂടിയാണ് പാത മുന്നോട്ട് പോകുന്നത്. ഗ്രഹണ്‍ നദിക്ക് കുറുകെയായി പൂര്‍ണ്ണമായും തടികൊണ്ട് നിര്‍മ്മിച്ച ചെറിയ പാലങ്ങളും ചിലയിടങ്ങളിലായി കാണാം. അത്തരത്തിലൊരു തടിപ്പാലത്തിലൂടെ ഞങ്ങള്‍ നദിയുടെ മറുകരയിലേക്ക് കടന്നു.

തടികൊണ്ട് നിര്‍മ്മിച്ച പാലത്തില്‍

ഒരു മണിക്കൂറോളം നീണ്ട, പൊടിപറത്തിക്കൊണ്ടുള്ള ആ off road  യാത്ര, തുറസ്സായ ഒരു മലയടിവാരത്തില്‍ അവസാനിപ്പിച്ച് പപ്പുഭായി വണ്ടി നിര്‍ത്തി, പുറത്തുനിന്നും മാത്രം തുറക്കാന്‍ കഴിയുന്ന പിന്‍വശത്തെ ഡോര്‍ തുറന്നുതന്നു. ഞങ്ങള്‍ ആശ്വാസത്തോടെ പുറത്തേക്കിറങ്ങി. സഞ്ചാരികളുമായി വന്ന മറ്റ് ചില ജീപ്പുകളും ഇരുചക്രവാഹനങ്ങളും അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നു. അവയ്ക്ക് സമീപത്തായി കസോളിലേക്ക് പോകുന്നതിനായി വാഹനവും പ്രതീക്ഷിച്ച് തദ്ദേശവാസികളില്‍ ചിലര്‍ കൂടിനില്‍പ്പുണ്ട്. മലമുകളിലെവിടെ നിന്നോ ഉത്ഭവിച്ച്, ഒരു നേര്‍ത്ത കൈവഴിയായി ഗ്രഹണ്‍ നദി ഒഴുകിയിറങ്ങി വരുന്നത് സമീപത്തായി കാണാമായിരുന്നു.

മലമുകളിലേക്കുള്ള ചെങ്കുത്തായ കയറ്റങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പലനിറത്തിലും തരത്തിലുമുള്ള മാര്‍ബിള്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന, തവിട്ടുനിറത്തിലുള്ള പൊടിമണ്ണ് നിറഞ്ഞ ഏകാന്തമായ കാട്ടുവഴികളിലൂടെ അതീവ ശ്രദ്ധയോടെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. 

മലമുകളിലേക്ക്

ചുറ്റിനും കാണുന്ന വലിയ മലനിരകളുടെ ഹരിതാഭയ്ക്കിടയില്‍, തൂവെള്ളനിറത്തില്‍ മഞ്ഞണിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍വ്വതീ പര്‍വ്വത ശിഖരങ്ങള്‍ വേറിട്ടൊരു ദൃശ്യാനുഭവമായിരുന്നു. പൈന്‍മരങ്ങള്‍ക്കും ദേവദാരുക്കള്‍ക്കുമൊപ്പം മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ ഇടകലര്‍ന്ന മനോഹരമായ ഇലകളുള്ള ചില മരങ്ങളും വഴിയില്‍ കണ്ടു. യൂറോപ്യന്‍ നാടുകളിലൊക്കെ കണ്ടുവരുന്ന മാപിള്‍ മരത്തിന്‍റെ ഇലകളോട് സാദൃശ്യം തോന്നുന്ന ഇലകളായിരുന്നു അവയില്‍ ചിലതിന്‍റേത്. പിന്നീടാണ് മാപ്പിള്‍ ചെടിയുടെ ഇന്ത്യന്‍ വകഭേദമായ ഹിമാലയന്‍ മാപ്പിള്‍ ആണ് ആ ചെടി എന്ന് മനസ്സിലായത്. പേരറിയാത്ത കുറ്റിച്ചെടികളും, വിവിധ വര്‍ണ്ണങ്ങളിലുള്ള ചെറുതും മനോഹരവുമായ പൂക്കളും അവയെ ചുംബിച്ച് കടന്നുപോകുന്ന പൂമ്പാറ്റകളും താഴ്വരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുണ്ട്.

ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേഞ്ഞ ഒരു ചെറിയ ഇടത്താവളത്തില്‍ അല്‍പനേരം വിശ്രമിച്ച് കൈവശം കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ച ശേഷം, ഗ്രഹണിലേക്കുള്ള ചുവന്ന ചായം കൊണ്ടുള്ള ആരോമാര്‍ക്കുകളെ പിന്‍തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും മുകളിലേക്ക് നടക്കാന്‍ തുടങ്ങി. വഴിയില്‍ ചിലയിടത്ത് സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ളാസ്റ്റിക്ക് കുപ്പികളും ഭക്ഷണപൊതികളും മറ്റും ചിതറിക്കിടക്കുന്നത് കാണാം. അല്‍പ്പം കൂടി മുന്നോട്ട് നടന്നപ്പോള്‍ കോവര്‍ കഴുതകളെയും തെളിച്ചുകൊണ്ട് ഒരാള്‍ മലയിറങ്ങിവരുന്നത് കണ്ടു. കോവര്‍ കഴുതകളുടെ പുറത്ത് വച്ചുകെട്ടി ഗ്രഹണിലേക്കുള്ള സാധന സാമഗ്രികള്‍ കൊണ്ടുപോയിട്ട് മടങ്ങിവരുന്ന വഴിയാണ്. ഇനിയെത്ര ദൂരം നടക്കാനുണ്ടെന്ന ഞങ്ങളുടെ ചോദ്യത്തിന് ഒരു നേര്‍ത്ത പുഞ്ചിരി നല്‍കിയ ശേഷം "സാമ്നെ ഹെ ഭായ്" എന്ന് ഒരു കൈയാംഗ്യത്തിലൂടെ മറുപടി നല്കിയിട്ട് അയാള്‍ താഴേക്ക് നടന്നു മറഞ്ഞു. കസോളിലേക്ക് പോകുന്ന ഗ്രാമീണരെയും, ഗ്രഹണ്‍ യാത്രകഴിഞ്ഞ് മടങ്ങിവരുന്ന സഞ്ചാരികളെയും ഇടയ്ക്കിടെ കണ്ട് അവരോട് കുശലം ചോദിച്ച് ഞങ്ങള്‍ മുന്നോട്ട് പോയി.

ഒരു മണിക്കൂര്‍ നീണ്ട കാല്‍നടയാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ഗ്രഹണ്‍ ഗ്രാമത്തിലെത്തിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. മനം മയക്കുന്ന പരിസര കാഴ്ച്ചകളാല്‍ സമ്പന്നമായിരുന്നു ഗ്രഹണ്‍. ഇളം നീലനിറത്തില്‍ തെളിമയാര്‍ന്ന ആകാശത്തിന് ചുവട്ടില്‍, പച്ചപ്പുനിറഞ്ഞ നിത്യഹരിതവനങ്ങള്‍ക്കിടയിലായി, മഞ്ഞുമൂടിനില്‍ക്കുന്ന പാര്‍വ്വതീ പര്‍വ്വതത്തിന്‍റെ കൂടുതല്‍ വിശാലമായ ദൃശ്യം നയനാനന്ദകരമായിരുന്നു. 

ഗ്രഹണില്‍ നിന്നുള്ള പാര്‍വ്വതീ പര്‍വ്വതത്തിന്‍റെ ദൃശ്യം

ഒപ്പം ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക് പറന്നുയരുന്ന പലതരം പക്ഷികളും, അവയുടെ മധുരഗാനാലാപനവും, പൂത്തുണര്‍ന്നു നില്‍ക്കുന്ന വിവിധ വര്‍ണ്ണപ്പൂക്കളും, മനംമയക്കുന്ന സുഗന്ധവും പേറി മലനിരകളെ തൊട്ടുതലോടി കടന്നുവരുന്ന തണുത്ത കാറ്റും. അത്ഭുതലോകത്തില്‍ അകപ്പെട്ട ആലീസിനെപ്പോലെ ഞങ്ങള്‍ അവിടം മുഴുവന്‍ ചുറ്റിനടന്നുകണ്ടു. സീസണ്‍ കഴിഞ്ഞതിനാല്‍ ആപ്പിള്‍ മരങ്ങള്‍ ഇലകള്‍ പൊഴിച്ച്, വരാന്‍ പോകുന്ന മഞ്ഞുകാലത്തെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്. ഡിസംബര്‍ ആകുന്നതോടെ ഇപ്പോള്‍ പര്‍വ്വത മുകളില്‍ കാണുന്ന മഞ്ഞ് ഗ്രഹണിലേക്കും കടന്നുവരാന്‍ തുടങ്ങുമത്രേ. ഗ്രാമം മുഴുവനും മഞ്ഞുകൊണ്ടു മൂടും.  ആപ്പിള്‍ തോട്ടങ്ങള്‍ക്ക് അടുത്തായി, ഉരുളക്കിഴങ്ങ്, രാജ്മ, ചോളം, വെളുത്തുള്ളി, ഗോതമ്പ് എന്നിവ കൃഷിചെയ്യുന്നതിനായി ഒരുക്കിയിട്ടിരിക്കുന്ന തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങള്‍ കാണാം. കൃഷിയിടങ്ങളിലും സമീപത്തുമായുള്ള മിക്ക മരങ്ങളുടെയും തായ്തടിയും ശിഖരങ്ങളുമെല്ലാം വൈക്കോല്‍ കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ടുണ്ട്. വെയിലേറ്റ് ഉണങ്ങുന്ന വൈക്കോല്‍ മഞ്ഞുകാലത്ത് കന്നുകാലികള്‍ക്കുള്ള തീറ്റയാണ്.



വാഹനങ്ങളുടെ ശബ്ദമോ, വായുമലിനീകരണമോ ഇല്ലാതെ, ശാന്തിയും സമാധാനവും നിറഞ്ഞ ഇടം. 50 ഓളം വീടുകളും 400 ല്‍ താഴെ ജനസംഖ്യയും മാത്രമുള്ള വളരെ ചെറിയ ഒരു ഹിമാലയന്‍ ഗ്രാമം. എല്ലായിടത്തും വൈദ്യുതി കടന്നുവന്നിട്ടുണ്ടെങ്കിലും ഇവിടെ മൊബൈല്‍ റേഞ്ച് ലഭ്യമല്ല. ഞങ്ങള്‍ മുന്നില്‍ തെളിഞ്ഞ വഴികളിലൂടെയെല്ലാം നടന്നു. ഗ്രാമവാസികളോട് സംസാരിച്ചു. ഹിന്ദി അറിയാവുന്നവരാണെങ്കിലും പ്രാദേശികമായ പഹാഡി ഭാഷയിലാണ് അവര്‍ പരസ്പരം സംസാരിക്കുന്നത്. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പ് കസോളിന് സമീപത്തുള്ള മലാന ഗ്രാമത്തില്‍ നിന്നും പാര്‍വ്വതീ താഴ്വരയിലേക്ക് കുടിയേറിപാര്‍ത്ത രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ഗ്രഹണ്‍ നിവാസികളെന്ന് മനസ്സിലായി. കൃഷിയും, കന്നുകാലി വളര്‍ത്തലുമാണ് ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. പശുവും ആടും ഒട്ടുമിക്ക വീടുകളിലും കാണാം. പുരുഷന്‍മാരെപ്പോലെതന്നെ സ്ത്രീകളും അധ്വാന ശീലമുള്ളവരാണ്. കൃഷിയില്‍ സഹായിച്ചും, കന്നുകാലികളെ വളര്‍ത്തിയും, കമ്പിളിവസ്ത്രങ്ങല്‍ തുന്നി പട്ടണപ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റും, കാട്ടില്‍ കയറി വിറകുകള്‍ ശേഖരിച്ചും അവര്‍ ഉപജീവനത്തിനുള്ള വഴികള്‍ സ്വയം രൂപപ്പെടുത്തുന്നു.

ഗ്രഹണിലെ ഗ്രാമീണര്‍ -ജോലിക്കിടയിലെ വിശ്രമത്തില്‍

കാട്ടില്‍ കടന്ന് തേന്‍ ശേഖരിക്കുന്നതിലും വിരുതരാണ് ഗ്രഹണ്‍ നിവാസികള്‍. പ്രത്യേക രുചിയും, ഗുണമേന്‍മയുമുള്ള തേനാണ് ഗ്രഹണില്‍ ലഭിക്കുന്നതത്രേ. വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ഹിമാലയന്‍ കരടികളെയാണ് അവിടത്തുകാര്‍ ഭയപ്പെടുന്നത്. ഒരിക്കല്‍ തേന്‍ ശേഖരിക്കാന്‍ പോയിട്ട് കരടിയുടെ പിടിയില്‍ അകപ്പെടാതെ കഷ്ട്ടിച്ച് രക്ഷപ്പെട്ട കഥ തദ്ദേശവാസിയായ രവി എന്ന യുവാവില്‍ നിന്നും കേട്ടു. 

വീടുകള്‍ക്കിടയിലെ ചാണകവും വൈക്കോലും ചേര്‍ന്ന് കുഴഞ്ഞുകറുത്ത, ഇടുങ്ങിയ കോണ്‍ക്രീറ്റ് വഴികളിലൂടെ നടന്നു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഒന്നുരണ്ട് കടകള്‍ വഴിയില്‍ കണ്ടു.


അവിടുത്തെ വീടുകളുടെ നിര്‍മ്മാണ രീതി പ്രകൃതിയോടിണങ്ങും വിധം ആകര്‍ഷണീയമാണ്. ഒട്ടുമിക്ക വീടുകളും തടികൊണ്ട് നിര്‍മ്മിച്ചതാണ്.  തടികൊണ്ട് നിര്‍മ്മിക്കുന്ന ചട്ടക്കൂടിനുള്ളില്‍ കല്‍ച്ചീളികള്‍ അടുക്കിയുയര്‍ത്തിയ ശേഷം അതിനെ കളിമണ്ണുകൊണ്ട് പൊതിയുന്നു. തണുപ്പുകാലത്ത് ചൂടും, ചൂടുകാലത്ത് തണുപ്പും ഉള്ളില്‍ നിറയ്ക്കുന്ന സവിശേഷമായ നീര്‍മ്മാണ രീതി. വീടുകളുടെ മേല്‍ക്കൂരകള്‍ ഒന്നുകില്‍ തകര ഷീറ്റുകള്‍ കൊണ്ടോ, അല്ലെങ്കില്‍ ചീളികളായി മുറിച്ചെടുത്ത കല്ലുകള്‍ (സ്ലേറ്റുകള്‍) കൊണ്ടോ ആണ് മേഞ്ഞിരിക്കുന്നത്. ഇരുനിലകളിലായി പണിത വീടുകളുടെ താഴത്തെ നില കന്നുകാലികള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്.
ഗ്രഹണിലെ വീടുകളില്‍ ഒന്ന്

മദ്യപാനം പൂര്‍ണ്ണമായും നിരോധിച്ച ഇടം കൂടിയാണ് ഗ്രഹണ്‍. മദ്യം ഉപയോഗിക്കുന്ന യാത്രികരെ ഗ്രാമത്തില്‍ തുടരാന്‍ അനുവദിക്കുകയില്ലത്രേ. തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ യഗ്യ മഹര്‍ഷി സ്വപ്ന ദര്‍ശനം നല്‍കിയെന്നും, ഗ്രാമത്തിലെ എല്ലാപേരും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും, അതിനുശേഷം ഗ്രാമത്തിലാരും മദ്യം ഉപയോഗിക്കാറില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

റോഡ് സൗകര്യത്തിന്‍റെ അപര്യാപ്തതയെപ്പറ്റിയാണ് അവിടത്തുകാരുടെ പ്രധാന പരാതി. മികച്ച ഗതാഗതസൗകര്യം ഇല്ലാത്തതുകൊണ്ടുതന്നെ അവരുടെ ആപ്പിള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കാലതാമസം നേരിടുന്നതായും, ദുര്‍ഘടമായ വഴികളിലൂടെ മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ ആപ്പിള്‍ പരസ്പരം കൂട്ടിയിടിച്ച് കേടുവരുന്നതായും, കേടുവരുന്ന ആപ്പിളിന് മാര്‍ക്കറ്റില്‍ നല്ലവില ലഭിക്കില്ല എന്നും അവര്‍ പരിഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അതേസമയം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗ്രഹണ്‍ നിവാസികള്‍ ബോധവാന്‍മാരാണ്. വിനോദ സഞ്ചാരികളെയും കൊണ്ട് വാഹനങ്ങള്‍ കാടിനുള്ളിലേക്ക് കടന്നുവരാന്‍ തുടങ്ങിയ ശേഷം അന്തരീക്ഷമലിനീകരണം കൂടിയെന്നും അത് കൃഷിയെ സാരമായി ബാധിക്കുന്നതായും ചിലര്‍ പറയുന്നുണ്ടായിരുന്നു. 

സഞ്ചാരികള്‍ക്ക് താമസത്തിനായി ഇവിടെ ആപ്പിള്‍ തോട്ടങ്ങള്‍ക്ക് നടുവിലായി ഗ്രാമവാസികള്‍ നടത്തുന്ന ഹോംസ്റ്റേകള്‍ ധാരാളമുണ്ട്. പ്രാദേശികമായ ഭക്ഷണവും അവിടെ ലഭ്യമാണ്.

തടിയില്‍ നിര്‍മ്മിച്ച ഹോംസ്റ്റേ

 അത്തരത്തിലൊരു ഹോംസ്റ്റേയിലേക്ക് ഞങ്ങള്‍ കടന്നു. തടികൊണ്ട് ഇരുനിലകളിലായി നിര്‍മ്മിച്ച വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള മുറികള്‍. തണുപ്പ് പ്രതിരോധിക്കാനായി കമ്പിളി പോലുള്ള കട്ടിയുള്ള തുണികള്‍ നിലത്ത് വിരിച്ചിട്ടുണ്ട്. ജനാലകള്‍ മനോഹരമായ  പര്‍വ്വത കാഴ്ച്ചകളിലേക്കാണ് തുറക്കുന്നത്. മൊബൈല്‍ റെയ്ഞ്ചില്ലാത്ത സ്ഥലമാണെങ്കില്‍ കൂടി ഹോംസ്റ്റേകളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാണ്.

ഞങ്ങള്‍ - രാജീവ്, അനുരഞ്ജ്, ബിനുകുമാര്‍, ശ്രീജിത്ത്, സജു - ഹോം സ്റ്റേയില്‍

അവിടെ നിന്നും നല്ല ചൂടന്‍ കട്ടന്‍ചായയും ലഘുഭക്ഷണങ്ങളും കഴിച്ചശേഷം ഗ്രാമത്തിന് നടുവിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് സമീപത്തേക്ക് ഞങ്ങള്‍ നടന്നു. പൂര്‍ണ്ണമായും തടിയില്‍ നിര്‍മ്മിച്ച രണ്ട് മന്ദിരങ്ങള്‍ അടുത്തടുത്തായി കണ്ടു. അവയുടെ പ്രധാന വാതിലുകള്‍ കൊത്തുപണികള്‍കൊണ്ട് ആകര്‍ഷകമാക്കിയിട്ടുണ്ട്. ചുവരുകളില്‍ ധാരാളം ദേവതകളുടെ ചിത്രങ്ങളും മനോഹരമായി കൊത്തിവച്ചിരിക്കുന്നു.

ഗ്രഹണിലെ ക്ഷേത്രം

ക്ഷേത്രമുറ്റത്തുനിന്നും ഗ്രഹണിലെ ഒരേയൊരു സര്‍ക്കാര്‍ സ്ഥാപനമായ പ്രൈമറി സ്കൂളിലേക്കാണ് പോയത്. തകര ഷീറ്റുകള്‍ മേഞ്ഞ നീളന്‍ കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്കൂളിലെ വരാന്തയിലും മുറ്റത്തുമിരുന്ന് കുറച്ചു കുട്ടികള്‍ പഠിക്കുന്നതുകണ്ടു. അതേസമയം കുറച്ചുപേര്‍ സ്കൂള്‍ മുറ്റത്തും പരിസരങ്ങളിലുമായി കലപില കൂട്ടി കളിച്ചു നടക്കുകയാണ്. 

മറ്റുചിലര്‍ സ്കൂള്‍ കെട്ടിടത്തിന് പുറകിലായുള്ള അല്‍പം സ്ഥലത്ത് ഫുട്ബോള്‍ കളിക്കുന്ന തിരക്കിലാണ്. വാശിയേറിയ ആ മത്സരം അല്‍പസമയം കണ്ടുനിന്ന ശേഷം ഞങ്ങള്‍ മുന്നോട്ട് നടന്നു. ജഗത് പാല്‍ എന്ന അദ്ധ്യാപകനെ കണ്ട് സംസാരിച്ചു. അദ്ദേഹം ഗ്രാമത്തിന് പുറത്തു നിന്നും വരുന്നയാളാണ്. ഒരാഴ്ച്ച ഗ്രഹണില്‍ തങ്ങിയ ശേഷമാണ് നാട്ടിലേക്ക് പോകുന്നതത്രേ. കുട്ടികള്‍ പഠിക്കാന്‍ മിടുക്കരാണെന്നും, എന്നാല്‍ ആധുനിക പഠനസൗകര്യങ്ങളുടെ അപര്യാപ്തത അവരെ പിന്നോട്ടടിക്കുന്നുവെന്നും പ്രൈമറി വിദ്യാഭ്യാസകാലം കഴിഞ്ഞ് തുടര്‍ പഠനത്തിനായി കുട്ടികള്‍ കസോളിലേക്ക് പോകേണ്ടതുണ്ടെന്നും, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രഹണിലെ കുട്ടികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നതായും അദ്ദേഹം പരിഭവം പറഞ്ഞു. 

ഗ്രഹണിലെ സ്കൂള്‍ കെട്ടിടം

പ്രൈമറി സ്കൂള്‍ പരിസരത്ത് നിന്നും മുകളിലെ കൃഷിയിടങ്ങളിലേക്കുള്ള കയറ്റം കയറുമ്പോഴാണ് ആപ്പിള്‍ മരങ്ങള്‍ക്ക് വളമിടാന്‍ പോകുകയായിരുന്ന ദേവ്റാമിനെ പരിചയപ്പെട്ടത്. ആശുപത്രി സൗകര്യത്തിന്‍റെ അപര്യാപ്തയാണ് ഗ്രഹണ്‍ നിവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അയാളോട് സംസാരിക്കുമ്പോഴാണ് മനസ്സിലായത്. ഏറ്റവും അടുത്ത ആശുപത്രി കസോളിലാണ് സ്ഥിതിചെയ്യുന്നത്. അടിയന്തിരമായ ചികിത്സ നല്‍കേണ്ട അസുഖബാധിതരെയും, പരിക്ക് പറ്റുന്നവരെയും കട്ടിലില്‍ കിടത്തി തലച്ചുമടായി എടുത്ത് ദുഷ്ക്കരമായ കാട്ടുവഴികളിലൂടെ മലയിറങ്ങി അടിവാരത്തിലേക്ക് കൊണ്ടുപോകേണ്ടിവരുന്നത് അവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഒരു കാര്യം പറയാതെവയ്യ. മനോഹരമായ ഗ്രാമക്കാഴ്ച്ചകളുടെ വിശുദ്ധിയും, സമാനതകളില്ലാത്ത ജീവിത അനുഭവങ്ങളുമാണ് നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ കൊച്ചു ഹിമാലയന്‍ ഗ്രാമവും അവിടത്തെ നിഷ്ക്കളങ്കരായ മനുഷ്യരും ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയത്. എല്ലാ വിധ സുഖ സൗകര്യങ്ങളുടെയും, ആഢംബരങ്ങളുടെയും നാട്ടില്‍ നിന്നും മനോഹരമായ ഹിമാലയന്‍ കാഴ്ച്ചകള്‍തേടി വിരുന്നു വരുന്ന സഞ്ചാരികള്‍ക്ക് അത്യാവശ്യ ഗതാഗത സൗകര്യങ്ങളോ, ആശുപത്രിയോ, മികച്ച പഠന സൗകര്യങ്ങളോ പോലുമില്ലാത്ത ഒരു ഗ്രാമത്തില്‍, പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവിടത്തെ മനുഷ്യര്‍ കഠിനാധ്വാനം കൊണ്ട് രൂപപ്പെടുത്തിയ സ്വയം പര്യാപ്തമായ ജീവിത സാഹചര്യങ്ങളെ അത്ഭുതാദരങ്ങളോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല.

വൈകുന്നേരമായി. അസ്തമനത്തിനായി തിടുക്കം കൂട്ടുന്ന സൂര്യന്‍റെ ചെങ്കതിര്‍ ഗ്രാമത്തെയാകെ മൂടുകയായി. ശാന്തസുന്ദരമായ ഗ്രഹണ്‍ ഗ്രാമത്തിന്‍റെ ഹൃദയം തൊട്ടറിഞ്ഞ്, ആ ദൃശ്യഭംഗി ആവോളം നുകര്‍ന്ന്, സഞ്ചാരത്തിന്‍റെ പുസ്തക താളുകളില്‍ സ്നേഹത്തിന്‍റെയും, സമാധാനത്തിന്‍റെയും, നിഷ്ക്കളങ്കതയുടെയും, കഠിനാധ്വാനത്തിന്‍റെയും, സ്വയംപര്യാപ്തതയുടെയും ഒരു പുത്തന്‍ അധ്യായം കൂടി എഴുതിച്ചേര്‍ത്ത ശേഷം, ഓരോ യാത്രയും ഓരോ ജീവിത അനുഭവങ്ങളാണെന്ന തിരിച്ചറിവോടെ, വീണ്ടുമൊരിക്കല്‍ കൂടി ഈ മാസ്മരിക ഭൂമിയിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന മനസ്സോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടായി പാര്‍വ്വതീ പര്‍വ്വതശിഖരങ്ങളില്‍ നിന്നും കടന്നുവന്ന തണുത്ത കാറ്റിന് അനിര്‍വചനീയമായ ഏതോ ദിവ്യസുഗന്ധമുണ്ടായിരുന്നു.


Friday, October 25, 2024

ചിത്രാപൗര്‍ണ്ണമി നാളില്‍... മംഗളാദേവിയെ കാണാന്‍


         ഏറ്റവും സാധാരണമായതും, അങ്ങേയറ്റം വിരസവും മുഷിപ്പു നിറഞ്ഞതുമായ ഒരു ഞായറാഴ്ച്ചയുടെ അവസാനയാമങ്ങളിലൊന്നിലാണ് സുഹൃത്ത്, ബിനു കുമാർ  വര്‍ഷത്തിലൊരിക്കല്‍ ചിത്രാപൗര്‍ണ്ണമി ഉത്സവനാളില്‍ മാത്രം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന അതി പുരാതനവും ചേരവംശത്താല്‍ സ്ഥാപിക്കപ്പെട്ടതുമായ  മംഗളാദേവി ക്ഷേത്രത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. കൊടും കാട്ടിലൂടെ പതിനഞ്ച് കിലോമീറ്ററോളം ദൂരം യാത്രചെയ്താല്‍ എത്തിച്ചേരാന്‍ കഴിയുന്ന കേരള  തമിഴ്നാട് അതിര്‍ത്തിയിലെ ഒരു പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും, കുമിളിയില്‍ നിന്നും തുടങ്ങി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളിലൂടെയാണ് യാത്ര ചെയ്യേണ്ടതെന്നും കേട്ടപ്പോള്‍ ഞങ്ങള്‍ക്കും വലിയ താല്‍പര്യമായി. അടുത്ത കാലത്ത് അരിക്കൊമ്പന്‍ എന്ന ആനയെ ചിന്നക്കലാല്‍ വനമേഖലയില്‍ നിന്നും പിടികൂടിയ ശേഷം തുറന്നുവിട്ടത് കുമിളിക്ക് സമീപത്തായുള്ള, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലുള്ള ഈ വനമേഖലയിലാണെന്നു കൂടി കേട്ടപ്പോള്‍ താല്‍പര്യം ആവേശത്തിന് വഴിമാറി. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോള്‍ മെയ്മാസം 5ാം തീയതിയാണ് ക്ഷേത്രം തുറക്കുന്നതെന്നും വെളുപ്പിന് 06 മണിമുതല്‍ക്കാണ് കുമിളിയില്‍ നിന്നും കാട്ടിനുള്ളിലേക്ക് സന്ദര്‍ശകരെ കടത്തിവിടുന്നതെന്നും, കാല്‍നടയായോ ജീപ്പിലോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാമെന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

        തിരുവനന്തപുരത്തുള്ള അരുവിക്കര എന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ നിന്നും അഞ്ച്മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രദേശമാണ് ഇടുക്കി ജില്ലയിലെ കുമിളി. ഏകദേശം 205 കിലോമീറ്റര്‍ മാത്രം ദൂരം. സുഹൃത്തിന്‍റെ കാറില്‍ പോകാമെന്നും, വെളുപ്പിന് മൂന്ന് മണിക്ക് പുറപ്പെടാമെന്നും, അന്നേദിവസം കുമിളിയില്‍ തന്നെയുള്ള ശിക്ഷക്ക് സധനില്‍ താമസസൗകര്യം ഏര്‍പ്പാടാക്കാമെന്നുമൊക്കെ കൂട്ടായ ചര്‍ച്ചയില്‍ ധാരണയായി.

          അങ്ങനെ കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം മെയ്മാസം അഞ്ചാം തീയതി നേരം വെളുക്കുന്നതിന് മുമ്പ് തന്നെ അരുവിക്കരയില്‍ നിന്നും ഒരു കാറില്‍ ഞങ്ങള്‍ അഞ്ചംഗ സംഘം അനുരഞ്ജ്, രാജീവ്, സജു, ബിനുകുമാർ, ശ്രീജിത്ത് എന്നിവർ തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന കുമിളിയിലേക്കുള്ള യാത്ര ആരംഭിച്ചു. എരുമേലിയും മുണ്ടക്കയവും കൂട്ടിക്കാനവുമൊക്കെ പിന്നിട്ട് തേയിലതോട്ടങ്ങളുടെ ഹരിതാഭയും, മഞ്ഞുമൂടിയ താഴ്വാരങ്ങളുടെ ദൃശ്യഭംഗിയും ആവോളം നുകര്‍ന്ന്, പെരുവന്താനത്തുനിന്നും ഇടയ്ക്കൊരു കട്ടന്‍ചായയും കുടിച്ച് ഞങ്ങള്‍ കുമിളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം 08.30 ആയിക്കഴിഞ്ഞിരുന്നു. ശിക്ഷക് സധന്‍ തേടിപ്പിടിച്ച് ലഗേജ് ബാഗുകള്‍ റൂമില്‍ വച്ച്, കാര്‍ അവിടെത്തന്നെ പാര്‍ക്ക് ചെയ്തതിന് ശേഷം ഞങ്ങള്‍ ആഹാരം കഴിക്കുന്നതിനായി കുമിളിയിലെ തിരക്കിലേക്കിറങ്ങി. നല്ലൊരു ഹോട്ടല്‍ കണ്ടുപിടിക്കുന്നതിലേക്കായി കുമിളിയിലെ നിരത്തുകളിലൂടെ  കുറച്ച് അലഞ്ഞതിന് ശേഷം മെയിന്‍ റോഡിന് സമീപത്തായുള്ള സാമാന്യം തിരക്കുള്ള ഒരു ഹോട്ടലിലേക്ക് കയറി ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു.

 “ഉത്സവ നോട്ടീസ്

          ആഹാരത്തിന് ശേഷം കുമിളിയില്‍ നിന്നും ഞങ്ങള്‍ കാല്‍നട യാത്ര ആരംഭിച്ചു. ജീപ്പില്‍ കയറി പോകാമെന്ന ഒരു അഭിപ്രായം ഉയര്‍ന്നുവന്നെങ്കിലും അഗസ്ത്യാര്‍കൂടം യാത്രയൊക്കെ സ്ഥിരമായി ചെയ്തുവരുന്ന ഞങ്ങള്‍ക്ക് ഈ ദൂരമൊക്കെ നിസ്സാരമാണെന്ന കാഴ്ച്ചപ്പാടില്‍ ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു. അത്യാവശ്യം വഴിയില്‍ കഴിക്കുന്നതിനായുള്ള ആഹാരസാധനങ്ങള്‍ വാങ്ങിയ ശേഷം, അന്തരീക്ഷത്തില്‍ തെളിഞ്ഞുകണ്ട കാര്‍മേഘ പടലങ്ങളെ വകവയ്ക്കാതെ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് മുന്നോട്ടു നീങ്ങി.

- ഞങ്ങൾ -
ഇടത്തുനിന്ന് - അനുരഞ്ജ്, രാജീവ്, സജു, ബിനുകുമാർ, ശ്രീജിത്ത്

         പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ ഈസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ നിന്നുമാണ് ഞങ്ങളുടെ യാത്ര ശരിക്കും തുടങ്ങിയത്. അവിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എല്ലാപേരെയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടായിരുന്നു. കൈവശം പ്ലാസ്റ്റിക്ക് വസ്തുക്കള്‍ എന്തെങ്കിലും ഉണ്ടോയെന്നാണ് അവര്‍ പ്രധാനമായും പരിശോധിക്കുന്നത്. സഞ്ചാരികളെ ആരെയും തന്നെ പ്ലാസ്റ്റിക്ക് വസ്തുക്കളുമായി അകത്തേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല. അതിപ്പോള്‍ ബിസ്ക്കറ്റിന്‍റെ കൂടാണെങ്കിലും ശരി, അത് അവിടെ വച്ച് പൊട്ടിച്ച് ബിസ്ക്കറ്റ് കടലാസില്‍ പൊതിഞ്ഞുകൊണ്ടുമാത്രമേ കാടിനുള്ളിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കുന്നുണ്ടായിരുന്നുള്ളൂ. അതൊരു മികച്ച തീരുമാനമായിരുന്നു എന്ന് പറയാതെ വയ്യ. വലിയ അളവില്‍ സഞ്ചാരികള്‍ കടന്നുവരുന്നതുമൂലം ധാരാളം പ്ളാസ്റ്റിക്ക് വസ്തുക്കള്‍ കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. വന്യമൃഗങ്ങള്‍ക്കും പ്രകൃതിക്കും അപകടം വിതയ്ക്കുന്ന ആ സാധ്യതയെ മുളയിലേ നുള്ളാന്‍ ഈ തീരുമാനം കൊണ്ടു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ഹാന്‍ഡ് ബാഗും ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിച്ചു. പ്ളാസ്റ്റിക്ക് നിരോധനത്തെക്കുറിച്ച് നേരത്തേതന്നെ മനസ്സിലാക്കിയിരുന്ന ഞങ്ങള്‍ വെള്ളം കുടിക്കുന്നതിനായി സ്റ്റീല്‍ ബോട്ടിലുകള്‍ കൈവശം കരുതിയിരുന്നത് ഉപകാരമായി. വഴിയില്‍ കഴിക്കാനായി വാങ്ങി വച്ചിരുന്ന കപ്പലണ്ടിമിഠായിയുടെ പ്ലാസ്റ്റിക്ക് കവചം പരിശോധകര്‍ വേര്‍പെടുത്തുകയും മിഠായി ഒരു കടലാസില്‍ പൊതിഞ്ഞ് തിരികെ നല്‍കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ധാരാളം പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

തേക്കടി സെക്ഷൻ ഓഫീസ്

          രണ്ടിടങ്ങളിലായുള്ള കര്‍ശന പരിശോധന കഴിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നടന്നു. അന്തരീക്ഷം ഇപ്പോള്‍ കൂടുതല്‍ തെളിമയുള്ളതായി മാറിയിരിക്കുന്നു. നേരത്തെ കണ്ടിരുന്ന മഴമേഘങ്ങളൊക്കെ എങ്ങോ പോയിമറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഉള്ളില്‍ നിറഞ്ഞു നിന്ന ആവേശം കൈവിടാതെ മുന്നോട്ട് നടന്നു. സ്ത്രീകളും, പുരുഷന്‍മാരും, കുട്ടികളും ഉള്‍പ്പെടെ അനേകം യാത്രികര്‍ ഞങ്ങളുടെ മുന്നിലും പിന്നിലുമായി നടന്നു നീങ്ങുന്നതായി കാണാം. മലയാളികളും തമിഴരും അടങ്ങുന്ന ധാരാളം സഞ്ചാരികള്‍ ജീപ്പിലും യാത്ര ചെയ്യുന്നതായി കണ്ടു. ദുര്‍ഘടമായ കാട്ടുപാതയായതിനാല്‍, ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുകള്‍ക്ക് മാത്രമേ മുകളിലേക്ക് പോകാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

                    കുറച്ച് മുന്നോട്ട് നടന്നപ്പോഴാണ് നടപ്പിന്‍റെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലാക്കാനായത്. ജീപ്പുകള്‍ക്ക് ഓടാന്‍ പാകത്തിന് തെളിയിച്ചെടുത്ത ഇടുങ്ങിയ കാട്ടുപാതയാണ്. ചില ഇടങ്ങളില്‍ അല്‍പ്പം വീതി കൂടുതലായുണ്ടെന്നു മാത്രം. കുത്തിനിറയ്ക്കപ്പെട്ട യാത്രികരെയും കൊണ്ട് തലങ്ങും വിലങ്ങും പായുന്ന ധാരാളം ജീപ്പുകള്‍. അവയ്ക്കിടയിലെ അല്‍പ്പം സ്ഥലത്ത് കൂടിയാണ് കാല്‍നടയാത്രക്കാര്‍ പോകേണ്ടത്.

കാടകത്തെ ജീപ്പുവഴി

          പൊടിപറത്തിക്കൊണ്ട് വേഗത്തില്‍ കടന്നുപോകുന്ന ജീപ്പുകള്‍ സൃഷ്ട്ടിച്ച അസ്വാരസ്യത്തില്‍ നിന്നും രക്ഷനേടാനായി ഞങ്ങള്‍ കാട്ടിനുള്ളിലെ നേര്‍ത്ത ഊടുവഴിയിലൂടെ നടക്കാന്‍ തീരുമാനിച്ചു. വേനലിന്‍റെ വറുതി കഴിഞ്ഞ്, ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ കാട്ടിനുള്ളിലെ പച്ചപ്പ് വീണ്ടും ഉണര്‍ന്നു തുടങ്ങിയതേയുള്ളൂ. പച്ചപ്പുല്ലു നിറഞ്ഞ, മൈതാനം പോലെ കിടക്കുന്ന, തുറസ്സായ ഒരു സ്ഥലം കടന്ന് ഞങ്ങള്‍ മുന്നോട്ട് പോയി. 

പച്ചവഴികളിലൂടെ

    ആനകളും കാട്ടുപോത്തുകളും മറ്റും സ്വൈര്യവിഹാരം നടത്തുന്ന ഇടമാണെന്ന് സ്ഥലത്തിന്‍റെ കിടപ്പ് കണ്ടപ്പോഴേ മനസ്സിലായി. കടന്നുപോകുന്ന വഴിയുടെ സമീപത്തായി മൃഗങ്ങള്‍ വെള്ളം കുടിക്കാനായി എത്തുന്ന ചെറിയ കുളങ്ങളും കാണാം. ഇവിടം നിബിഢ വനമായിരുന്നില്ല. ധാരാളം മരങ്ങള്‍ അങ്ങിങ്ങായി ഉണ്ടെങ്കിലും അകലെയെവിടെയെങ്കിലും ഒരു മൃഗം നിന്നാല്‍ പോലും കാണാന്‍ പാകത്തിന് ദൃശ്യപരതയുള്ള വനപ്രദേശമാണിത്. ഞങ്ങള്‍ ചുറ്റിനും കണ്ണോടിച്ചു. ഒരു കൊമ്പനോ, കാട്ടുപോത്തോ, മാനോ മറ്റോ ഞങ്ങളുടെ കണ്ണില്‍പെടാതെ മരങ്ങളുടെ മറവിലെവിടെയെങ്കിലും ഒളിച്ചു നില്‍പ്പുണ്ടോ? ഇല്ല. വര്‍ഷത്തിലൊരിക്കല്‍ ഉള്ള മനുഷ്യമൃഗങ്ങളുടെ ഈ കുത്തൊഴുക്ക് പ്രമാണിച്ച് മൃഗങ്ങളായ മൃഗങ്ങളെല്ലാം ഉള്‍ക്കാടുകളിലേക്ക് ചേക്കേറിയിട്ടുണ്ടാവണം. ആരെയും പരിസരത്തെങ്ങും കണ്ടില്ല.

അരിക്കൊമ്പനെ തുറന്നുവിട്ട ഇടം

          കയറ്റങ്ങളും നേരിയ ഇറക്കങ്ങളും പിന്നിട്ട് കുറച്ചുദൂരം നടന്നുകഴിഞ്ഞിട്ടുണ്ടാവണം. സഹസഞ്ചാരികളില്‍ ഒരാള്‍ ഒപ്പം നടക്കുന്ന മറ്റൊരാളോട് പറയുന്നത് കേട്ടു. "ദാ ഇവിടെയാണ് നമ്മുടെ അരിക്കൊമ്പനെ തുറന്നുവിട്ടത്". ഞാന്‍ ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്ക് നോക്കി. അരിക്കൊമ്പന്‍. സഹ്യന്‍റെ മകന്‍. ചിന്നക്കനാലിലെ ആരെയും കൂസാതെയുള്ള അവന്‍റെ സ്വൈര്യവിഹാരത്തില്‍ പൊറുതിമുട്ടി അവനെ മനുഷ്യര്‍ നാടുകടത്തിയിരിക്കുകയാണ്. ഈ കാട്ടിനുള്ളിലെവിടെയോ അവന്‍ ഉണ്ട്. കൊടുംകാട്ടിനുള്ളിലൂടെ ഉച്ചത്തില്‍ ചിന്നം വിളിച്ചലറിയും, ഇല്ലിക്കാടുകളെ ചവിട്ടിമെതിച്ചും, വല്ലികളെ തുമ്പിയാല്‍ വലിച്ചുപൊട്ടിച്ചും, മരങ്ങളെ കൊമ്പുകൊണ്ട് കുത്തിമലര്‍ത്തിയും, പൂഴിവാരിയെറിഞ്ഞും അവനിപ്പോള്‍ അരിശം തീര്‍ക്കുകയായിരിക്കും. തന്‍റെ ഉറ്റവരെ തേടി കാടകങ്ങളിലൂടെ അലയുകയായിരിക്കും. 

          കുറച്ചുകൂടി മുകളിലേക്ക് നടന്നപ്പോള്‍ അല്‍പ്പം മുന്നിലായി ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കുന്നതായും അകലെയുള്ള മലയിലേക്ക് വിരല്‍ചൂണ്ടി അവര്‍ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നതായും കണ്ടു. എന്താണ് കാര്യമെന്നറിയാനുള്ള ആകാംഷയോടെ നോക്കിയപ്പോള്‍ സഞ്ചാരികളിലൊരാള്‍ കൈവശം കരുതിയിരുന്ന ബൈനോക്കുലറിലൂടെ അകലെയുള്ള മലയിലേക്ക് നോക്കി നില്‍ക്കുന്നതായും, ചുറ്റിനും നില്‍ക്കുന്നവര്‍ ആ ബൈനോക്കുലറിലൂടെയുള്ള ഒരു കാഴ്ച്ചക്കായി തിരക്കുകൂട്ടുന്നതും കണ്ടു. ബൈനോക്കുലര്‍ കാഴ്ച്ചക്ക് ഭാഗ്യം കിട്ടിയ ഒരാളോട് ഞാന്‍ വിവരം തിരക്കി. അക്കരെയായി കാണുന്ന വലിയ മലയുടെ മുകളിലായി ഒരു കാട്ടുപോത്ത് നില്‍പ്പുണ്ടത്രേ. എല്ലാപേരും ബൈനോക്കുലറിലൂടെയുള്ള  കാട്ടുപോത്തിന്‍റെ ദര്‍ശനസൗഭാഗ്യത്തിനായാണ് തിക്കിത്തിരക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാനും അവരില്‍ ഒരാളായി. അല്‍പ്പസമയത്തിനുശേഷം ബൈനോക്കുലര്‍ കാഴ്ച്ചക്ക് ഭാഗ്യം ലഭിച്ചു. മലയുടെ നെറുകയില്‍ വലിയ ഒരു മരത്തിന്‍റെ തണലിലായി നില്‍ക്കുന്ന കാട്ടുപോത്തിന്‍റെ അവ്യക്തമായ ഒരു ദൃശ്യം ആ ബൈനോക്കുലറിലൂടെ കാണാന്‍ കഴിഞ്ഞു. ഇടയ്ക്ക് ഒരിക്കല്‍ ഗവിയിലേക്ക് യാത്രപോയപ്പോള്‍ ഞങ്ങളുടെ വാഹനത്തിന് അല്‍പ്പം മുന്നിലായി റോഡില്‍ നിലയുറപ്പിച്ചിരുന്ന പടുകൂറ്റന്‍ കാട്ടുപോത്തിനെയാണ് അപ്പോഴെനിക്ക് ഓര്‍മ്മവന്നത്. വല്ലാത്ത ഒരു കാഴ്ച്ചയായിരുന്നു അത്. ആ വന്യമായ കരുത്തും തലയെടുപ്പും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. വല്ലവിധേനയും ആ കൂറ്റന്‍ കാട്ടുപോത്തിനെ കടന്ന് മുന്നിലേക്ക് പോയപ്പോള്‍ വിശാലമായ പുല്‍മേട് നിറയെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകളുടെ ഒരു വലിയ കൂട്ടത്തെത്തന്നെ അന്ന് കാണാന്‍ കഴിഞ്ഞിരുന്നു. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം വിസ്മയാവഹമായ കാഴ്ച്ചയായിരുന്നു അത്.

          അല്‍പ്പം കൂടി നടന്നപ്പോള്‍ വഴിയരികിലായി 6 കിലോമീറ്റര്‍ എന്നെഴുതിയ ബോര്‍ഡ് കണ്ടു. ഞങ്ങള്‍ 6 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരിക്കുന്നു എന്ന് ആ ബോര്‍ഡ് സൂചിപ്പിച്ചു. ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും സഞ്ചാരികളെ പിന്നിട്ട ദുരത്തെക്കുറിച്ച് മനസ്സിലാക്കിക്കാനായി ഇത്തരത്തില്‍ സൂചനാ ബോര്‍ഡുകള്‍ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ അല്‍പ്പം വിശ്രമിക്കാന്‍ തീരുമാനിച്ചു. ബാഗിനുള്ളിലായി കരുതിയിരുന്ന രസകദളിപ്പഴം പങ്കിട്ടുകഴിച്ചതിന് ശേഷം അല്‍പ്പം വെള്ളവും കുടിച്ചപ്പോള്‍ ക്ഷീണം മാറി. വഴിയില്‍ പലയിടത്തും സഞ്ചാരികള്‍ക്കായി വലിയ പിവിസി ടാങ്കുകളില്‍ കുടിവെള്ളം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ടാങ്കില്‍ നിന്നും കുപ്പിയില്‍ വെള്ളം നിറച്ചതിന് ശേഷം മുന്നോട്ടുള്ള നടത്തം തുടര്‍ന്നു. പൊടി പറക്കുന്ന വരണ്ട ഇടങ്ങളെപ്പോലെതന്നെ വഴിയില്‍ ചിലയിടങ്ങളില്‍ നനവുള്ള പ്രദേശങ്ങളും ഉണ്ട്. അങ്ങനെ നനവുള്ള ഇടങ്ങളില്‍ കൂടി ജീപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ അവിടമാകെ ചെളിക്കളമാകും. ചെളിയില്‍ചവിട്ടിയുള്ള നടത്തം തീര്‍ത്തും ദുഷ്ക്കരമായിരുന്നു എന്ന് പറയാതെവയ്യ. നനവുള്ള ഇടങ്ങളില്‍ ചെളി പോലെ തന്നെ കുളയട്ടയും ധാരാളം ഉണ്ടായിരുന്നു. ഒന്നുരണ്ട് തവണ കുളയട്ടയുടെ ദേഹപ്രവേശനം ഉണ്ടായപ്പോല്‍ എല്ലാപേരും ജാഗരൂകരായി. കുളയട്ടകള്‍ കാടിന്‍റെ കാവല്‍ക്കാരാണെന്ന് എന്‍ എ നസീര്‍ മാഷിന്‍റെ "കാടിനെ ചെന്നു തൊടുമ്പോള്‍" എന്ന പുസ്തകത്തില്‍ വായിച്ചത് ഓര്‍മ്മയില്‍ വന്നു. മനുഷ്യരുടെ അധിനിവേശം തടഞ്ഞ് കാടിന്‍റെ സംരക്ഷണത്തിനായി ഇത്തിരിപ്പോന്ന കുളയട്ടകളും അവരാല്‍ ആവുന്നത് ചെയ്യുന്നു.

          പകുതി ദൂരം പിന്നിട്ട ശേഷം കുത്തനെയുള്ള കയറ്റങ്ങള്‍ മാത്രമായി. നടത്തത്തിന്‍റെ വേഗവും കുറഞ്ഞു. ചുറ്റിനും കാട് കൂടുതല്‍ ഇടതൂര്‍ന്ന് കാണപ്പെട്ടു. എവിടെനിന്നൊക്കെയോ പേരറിയാത്ത പക്ഷികളുടെ പാട്ടുകള്‍ ഇടയ്ക്കിടെ കാതുകളില്‍ വന്നലയ്ക്കുന്നുണ്ട്. ക്ഷീണം വകവയ്ക്കാതെ ഞങ്ങള്‍ ജീപ്പുവഴിയിലൂടെ നടന്നു. ഇരുവശത്തും മരങ്ങള്‍ തിങ്ങിഞെരുങ്ങിവളര്‍ന്നുനില്‍ക്കുന്ന കൊടുംകാടിനെ നെടുകേ പിളര്‍ത്തിക്കൊണ്ട് ഇങ്ങനെയൊരു ജീപ്പ് വഴി ഞങ്ങളുടെ സങ്കല്‍പ്പത്തില്‍പോലും ഉണ്ടായിരുന്നില്ല. അതൊരു അഭംഗിയായും നാഗരികതയുടെ കടന്നുകയറ്റമായും തോന്നി. പ്ലാസ്റ്റിക്കിനെ മുളയിലേ നുള്ളിയതുപോലെ ജീപ്പുകളുടെ ഈ കടന്നുകയറ്റത്തെയും നിയന്ത്രിക്കണമായിരുന്നു. കളങ്കമേല്‍ക്കാത്ത ഈ നിബിഢവനത്തിനുള്ളിലൂടെയുള്ള ജീപ്പുകളുടെ ഈ അലര്‍ച്ചയും, മുരള്‍ച്ചയും, ഹോണ്‍മുഴക്കങ്ങളും ഒരു ദിവസത്തേക്കാണെങ്കില്‍പ്പോലും വന്യജീവികള്‍ക്ക് എന്തുമാത്രം അസ്വാരസ്യമായിരിക്കും ഉണ്ടാക്കുന്നതെന്നത് അധികാരികള്‍ ഉറപ്പായും ചിന്തിക്കേണ്ട വിഷയമായിരുന്നു. 

നടത്തം, കാടിനെ പിളർത്തിയ ജീപ്പുവഴികളിലൂടെ

          പത്തുകിലോമീറ്ററോളം ദൂരം നടന്നുകഴിഞ്ഞപ്പോള്‍ പൊടുന്നനെ ഭൂപ്രകൃതി ആകെ മാറുന്നതായി കണ്ടു. നിബിഢവനങ്ങള്‍ പിന്നിട്ട് ഞങ്ങള്‍ മൊട്ടക്കുന്നുകളിലേക്കാണ് കടന്നു ചെന്നത്. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും, അവയ്ക്ക് അതിരിടുന്ന വലിയ മലകളും, മലകളിലൂടെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകളും നയനാനന്ദകരമായ കാഴ്ച്ചയായിരുന്നുവെങ്കിലും ഞങ്ങളുടെ ആസ്വാദനത്തിന് വിലങ്ങുതടിയായി തലയ്ക്കുമുകളില്‍ വെയില്‍ തിളച്ചുമറിയുന്നുണ്ടായിരുന്നു. അല്‍പ്പം വിശ്രമിച്ചിട്ടാകാം ഇനി നടത്തം എന്ന് തീരുമാനിച്ച്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ വിശാലമായ കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന്, നിരത്തില്‍ നിന്നും അല്‍പ്പം താഴെയായി ഇളകികിടന്ന പാറകളുടെ പുറത്ത് ഞങ്ങള്‍ ഇരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വൃഷ്ട്ടിപ്രദേശങ്ങളുടെ ഒരു വിദൂരദൃശ്യവും അവിടെനിന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശം  ഒരു ദൂര കാഴ്ച

  വെള്ളവും കുടിച്ച് കപ്പലണ്ടിമിഠായിയും കഴിച്ചപ്പോള്‍ തോന്നിയ അല്‍പ്പം ആശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ ഞങ്ങള്‍ എഴുന്നേറ്റ് നടത്തം തുടര്‍ന്നു. മുന്നിലും പിന്നിലുമായി നടന്നുവരുന്ന മനുഷ്യരുടെ നീണ്ട നിര കാണാം. ഒന്ന് ശ്രദ്ധിച്ചാല്‍ അവരില്‍ എല്ലാ പ്രായത്തിലുള്ളവരും ഉണ്ടെന്നുള്ളത് വ്യക്തമാകും. കൈക്കുഞ്ഞുങ്ങള്‍ മുതല്‍, വൃദ്ധജനങ്ങള്‍ വരെ അവര്‍ക്കിടയില്‍ ഉണ്ട്. മലയാളിയും തമിഴനും അവര്‍ക്കിടയില്‍ ഉണ്ട്. ഭക്തിപാരവശ്യത്താല്‍ നടക്കുന്നവരും യാത്ര എന്ന ഉന്‍മാദത്താല്‍ നടക്കുന്നവരും എല്ലാം അവര്‍ക്കിടയില്‍ ഇഴചേര്‍ന്നിരിക്കുന്നു. പല ഇടങ്ങളില്‍ നിന്ന് വന്ന് ഒരിടത്തണഞ്ഞ് ഒരേ ലക്ഷ്യത്തിനായി മലകയറുന്ന മനുഷ്യര്‍. അവര്‍ക്കിടയിലൂടെ ഞങ്ങളും പതിയെ മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു.

മൊട്ടക്കുന്നിന്റെ നെറുകയിലൂടെ

               ഒരു മൊട്ടക്കുന്നിന്‍റെ നെറുകയില്‍ നിന്നും അടുത്തതിലേക്ക് ഞങ്ങള്‍ കടന്നു. "അതാ, വാച്ച്ടവര്‍ കണ്ടോ, അതിന് സമീപത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്". മുന്നില്‍ നടക്കുന്നവരില്‍ ഒരാള്‍ അകലേക്ക്  വിരല്‍ചൂണ്ടി പറയുന്നത് കേട്ട് ഞാന്‍ ആ ദിശയിലേക്ക് നോക്കി. അകലെ ഒരു മൊട്ടക്കുന്നിന്‍റെ മുകളിലായി ഒരു പൊട്ടുപോലെ കാണുന്ന വാച്ച് ടവര്‍. മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നി. അവസാനം ഞങ്ങളിതാ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി അല്‍പ്പം ദൂരം മാത്രമേ ശേഷിക്കുന്നുള്ളൂ. ഞങ്ങള്‍ ആവേശം കൈവിടാതെ മുന്നിലേക്ക് നടന്നു. 

പൊടിപറത്തിപ്പാച്ചിൽ

     പൊടി പറത്തിക്കൊണ്ട് ജീപ്പുകള്‍ അപ്പോഴും ഞങ്ങളെ കടന്ന് പോയിക്കൊണ്ടിരുന്നു. അവയ്ക്കുള്ളിലിരുന്ന് നടത്തത്തിന്‍റെ ക്ഷീണമറിയാതെ, ആലസ്യമറിയാതെ കുറച്ചുപേര്‍ ആടിയുലഞ്ഞ് കടന്നുപോകുന്നു. കാടിനെ തൊട്ടുള്ള, യാത്രയുടെ സുഖമറിയാതെ വെറുതേ ജീപ്പില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച് പായുന്നവര്‍. അവര്‍ക്കെന്ത് അനുഭവമാണ് ഈ യാത്രയില്‍ നിന്നും കിട്ടുന്നത്? ഞാന്‍ വെറുതേ ചിന്തിച്ചു. കാടിനെ അറിഞ്ഞുള്ള യാത്രയുടെ അനുഭവത്തേക്കാള്‍ ഉപരിയായി ക്ഷേത്ര ദര്‍ശനത്തിലൂടെ കൈവരുന്ന പുണ്യം എന്ന ഒറ്റലക്ഷ്യം തേടിയാണ് അവര്‍ യാത്ര ചെയ്യുന്നത് എന്ന് തോന്നുന്നു. മൊട്ടക്കുന്നുകള്‍ക്ക് ഇടയിലായി തെളിഞ്ഞു കാണുന്ന ചെമ്മണ്ണുനിറഞ്ഞ, വളഞ്ഞു പുളഞ്ഞുകിടക്കുന്ന വഴിയിലൂടെ ഒന്നിനുപുറകേ ഒന്നായി കടന്നുവരുന്ന ജീപ്പുകളും, നടന്നുപോകുന്ന മനുഷ്യരുടെ ഈ തിക്കും തിരക്കും കാണുമ്പോള്‍ ഞങ്ങള്‍ എത്തിനില്‍ക്കുന്നത് കാട്ടിനുള്ളിലല്ല എന്നും ഏതോ  നഗരഹൃദയത്തിലാണെന്നും തോന്നിപ്പോയി.

വാച്ച് ടവർ

          മുന്നോട്ട് നടന്ന് ഒരു മൊട്ടക്കുന്നിന്‍റെ പകുതിയിലെത്തിയപ്പോള്‍, അല്‍പ്പം മുകളിലായി ഒരാള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കുന്നത് കണ്ടു. കൂടിനില്‍ക്കുന്നവരില്‍ ചിലര്‍ താഴ് വാരത്തിലേക്ക് വിരല്‍ചൂണ്ടി ആവേശത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ട്. അടുത്തെത്തിയപ്പോഴാണ് താഴ് വാരത്തില്‍ മരങ്ങള്‍ക്കിടയിലായി നില്‍ക്കുന്ന ഒരു ആനയുടെ വിദൂര ദൃശ്യം കണ്ടുകൊണ്ടാണ് അവര്‍ കൂട്ടംകൂടിനില്‍ക്കുന്നതെന്നും, വിരല്‍ചൂണ്ടി സംസാരിക്കുന്നതെന്നും ഞങ്ങള്‍ക്ക് മനസ്സിലായത്. തുമ്പിക്കൈ കൊണ്ട് മരങ്ങളുടെ ചില്ലകള്‍ വലിച്ചൊടിച്ചും, പൂഴിവാരിയെറിഞ്ഞും, കാടിന്‍റെ ശീതളിമയില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ആ കരിവീരനെ ഞങ്ങളും കുറേനേരം നോക്കിനിന്നു. വരുന്നവരും പോകുന്നവരും ആ ഒറ്റയാനെ നോക്കി അത്ഭുതാദരങ്ങളോടെ പരസ്പരം പറയുന്നത് കേള്‍ക്കാം. "നോക്ക്, അതാ അതാണ് അരിക്കൊമ്പന്‍!!!". കുറേമുകളിലായി പുല്‍മേട്ടിലൂടെ മേഞ്ഞുനടക്കുന്ന ഒരു വലിയ കാട്ടുപോത്തിനെയും കാണാം. അകലെ നിന്ന് അവന്‍ വരികയും പോകുകയും ചെയ്യുന്ന ഈ മനുഷ്യമഹാസാഗരത്തെ ഉത്കണ്ഠയോടെ വീക്ഷിക്കുന്നുണ്ടാവണം. ഇവര്‍ എന്തിനുള്ള പുറപ്പാടാണെന്ന് സങ്കോചപ്പെട്ടിട്ടുണ്ടാവണം.

          മൊട്ടക്കുന്നുകളിറങ്ങി കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ ഇടതുവശത്തെ അഗാധമായ താഴ് വാരത്തിലായി പരന്നുകിടക്കുന്ന സമ്പല്‍സമൃദ്ധമായ കൃഷിയിടങ്ങളുടെ വിശാലവും, മനോഹരവുമായ ഒരു ദൃശ്യം കാണാന്‍ കഴിഞ്ഞു. വലിയ മലനിരകളുടെ ചുവട്ടിലായാണ് ആ കൃഷിയിടങ്ങള്‍ നിരന്നുകിടക്കുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂര്‍ എന്നീ സ്ഥലങ്ങളിലെ തട്ടുതട്ടായി തിരിച്ച വിശാലമായ ആ കൃഷിയിടങ്ങളില്‍ മലയാളികളുടെ തീന്‍മേശ നിറയ്ക്കുന്നതിനുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് സമൃദ്ധിയോടെ വിളയുന്നത്.

തമിഴ് നാട്ടിലെ കൃഷിയിടങ്ങളുടെ ഒരു വിശാല ദൃശ്യം

          ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു. വാച്ച് ടവര്‍ ഇപ്പോള്‍ വളരെ അടുത്താണ്. അതിന് സമീപത്തായി സഞ്ചാരികളെയും കൊണ്ടുവരുന്ന ജീപ്പുകള്‍ നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്നു. വാച്ച് ടവറും പാര്‍ക്കിംഗ് യാര്‍ഡും കടന്ന് അല്‍പ്പം മുന്നിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്കുണ്ടാകുന്ന ശാരീരികമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി അവിടെ തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ നിന്നുമുള്ള മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. 

മെഡിക്കൽ ടീം പ്രവൃത്തിക്കുന്ന ഇടം
         ജീപ്പുകളില്‍ കയറിയും കാല്‍നടയായും എത്തിച്ചേര്‍ന്ന സഞ്ചാരികളുടെ വലിയ ഒരു സഞ്ചയം തന്നെ ക്ഷേത്രത്തിന് മുന്നില്‍ രൂപപ്പെട്ടിരിക്കുന്നതായി കണ്ടു. ആ മഹാസഞ്ചയത്തിലേക്ക് ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്നവരും, വിതരണം ചെയ്യുന്ന ആഹാരം വാങ്ങുന്നതിനായി തിരക്കുകൂട്ടുന്നവരും ഇടകലര്‍ന്നു. അവര്‍ക്കിടയിലുള്ള അല്‍പ്പം സ്ഥലത്തുകൂടി എങ്ങിനെയൊക്കെയോ ജീപ്പുകള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. അന്തരീക്ഷമാകെ പറന്നുനിറയുന്ന പൊടി പടലങ്ങള്‍ക്കിടയിലൂടെ, ആകെക്കൂടി ബഹളമയമായ ആ സാഹചര്യത്തിലേക്കാണ് ഞങ്ങള്‍ നടന്ന് തളര്‍ന്ന് എത്തിപ്പെട്ടത്.

അമ്പലമുറ്റത്ത്, ആൾക്കൂട്ട ത്തിലലിഞ്ഞ്


 “ഇടമുറിയാതൊഴുകുന്ന ഭക്തവരി

          ചുറ്റുമതിലിന്‍റെ ഇളകിക്കിടക്കുന്ന കല്ലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് കയറി. ചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയിലുമായി വിവിധ വലിപ്പത്തില്‍ മുറിച്ചെടുത്ത വലിയ ശിലാപാളികള്‍ ഒന്നിനുമുകളില്‍ ഒന്നായി, പ്രത്യേക രീതിയിലും, ക്രമത്തിലും അടുക്കിവച്ചാണ് പുരാതനമായ മംഗളാദേവിക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കല്ലുകള്‍ പലതും അടുക്കില്‍ നിന്നും നിലത്തേക്ക് ഇളകിവീണ്, ശ്രീകോവിലും പ്രതിഷ്ഠയുടെ ഭാഗങ്ങളുമെല്ലാം തകര്‍ന്ന്, ജീര്‍ണ്ണാവസ്ഥയിലാണ് ക്ഷേത്രം കാണപ്പെടുന്നത്. പത്തടിയോളം ഉയരത്തില്‍ ദീര്‍ഘചതുരാകൃതിയില്‍, നീളത്തില്‍ മുറിച്ചെടുത്ത കല്ലുകള്‍ ഇരുവശത്തും സ്ഥാപിക്കപ്പെട്ട രണ്ട് പ്രവേശനകവാടങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ചിലയിടങ്ങളിലായി കല്ലുകളില്‍ അഷ്ടദിഗ്പാലകരുടെയും നാഗങ്ങളുടെയും വിവിധരൂപങ്ങളും ശിലാലിഖിതങ്ങളുമൊക്കെ കൊത്തിവച്ചിരിക്കുന്നതായി കണ്ടു. ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. മഞ്ഞളിന്‍റെയും ചന്ദനത്തിരികളുടെയും ഗന്ധം ഓരോ ശ്വാസത്തിലൂടെയും കടന്നുവരുന്നു. കൊടിതോരണങ്ങള്‍ എല്ലായിടത്തും പാറിക്കളിക്കുന്നു. ഉള്ളില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ടായിരുന്നതില്‍ രണ്ടിടത്ത് മാത്രമാണ് ഇപ്പോള്‍ പൂജകള്‍ നടക്കുന്നത്. ഒരിടത്ത് ശിവനെയും മറ്റൊന്നില്‍ മംഗളാദേവിയെയും പൂജിക്കുന്നു. ഒരിടത്ത് കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്നാട്ടിലെയും പൂജാരിമാരാണ് പൂജകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ചിത്രാപൗര്‍ണ്ണമി നാളില്‍ പൂജചെയ്യാനായി ഇപ്പോള്‍ വിഗ്രഹങ്ങള്‍ കുമിളിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയാണത്രേ പതിവ്.

 “ദർന പുണ്യം തേടി

          സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രം 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേരരാജവംശത്തിലെ പ്രബലനായ ഭരണാധികാരിയായിരുന്ന ചേരന്‍ ചെങ്കുട്ടുവനാണ് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. വണ്ണാത്തിപ്പാറ എന്നാണ് ഈ സ്ഥലത്തെ അക്കാലത്ത് അറിയപ്പെട്ടിരുന്നതത്രേ. കണ്ണകി കോട്ടം എന്നും ക്ഷേത്രത്തിന് ഒരു വിളിപ്പേരുണ്ടായിരുന്നു. പാണ്ഡ്യതലസ്ഥാനമായ മധുരയെ ചുട്ടെരിച്ചിട്ട് കണ്ണകി ചേരനാട്ടില്‍ എത്തിയെന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നാണ് പ്രബലമായ വിശ്വാസം. ക്ഷേത്രത്തിന് താഴെയായി ഒരു ഭൂഗര്‍ഭ അറ ഉണ്ടായിരുന്നതായും അത് മധുരയിലെ പ്രശസ്തമായ മീനാക്ഷി ക്ഷേത്രത്തിലേക്കാണ് പോയിരുന്നതെന്നും കരുതപ്പെടുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഈ ക്ഷേത്രത്തെ നാശോന്‍മുഖമാക്കിയെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.

ക്ഷേത്രം ജീർണാവസ്ഥയിൽ

          മലയാളികളെക്കാളും തമിഴര്‍ക്കാണ് ഈ ക്ഷേത്രവുമായി ബന്ധം കൂടുതല്‍ ഉള്ളതെന്ന് തോന്നി. ഭക്തജനങ്ങളില്‍ കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും 1980 മുതല്‍ തമിഴ്നാട് ക്ഷേത്രത്തിന്‍മേല്‍ അവകാശം ഉന്നയിക്കുകയാണ്. ക്ഷേത്ര അവകാശത്തിനായി തമിഴ്നാടും കേരളവും തമ്മില്‍ നടക്കുന്ന കേസ് സുപ്രീംകോടതിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടത്രേ. എന്നാല്‍ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളിയും തമിഴനും എന്ന വേര്‍തിരിവില്ലാതിരുന്ന, കേരളവും തമിഴ്നാടും എന്ന വേര്‍തിരിവില്ലാതിരുന്ന, ദ്രാവിഡര്‍ ഒന്നായി വാണിരുന്ന ഒരു കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെടുന്നത്. അന്ന് കൊടുംകാടിനുനടുവിലായി ഇങ്ങനെയൊരു ക്ഷേത്രം നിര്‍മ്മിച്ചത് എത്രയോ നാളത്തെ അതികഠിനമായ മനുഷ്യാധ്വാനത്തിന്‍റെ ഫലമായിട്ടായിരിക്കാം. എവിടെനിന്നായിരിക്കാം ഇത്രയും കല്ലുകള്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ഇവിടേക്ക് കൊണ്ടുവന്നത്? നമ്മുടെ എത്രയോ തലമുറകള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന് മുന്നില്‍, അവരുടെ വിയര്‍പ്പുവീണ ശിലാപാളികളില്‍ കൈതൊട്ട് നില്‍ക്കുമ്പോള്‍ കാലഘട്ടങ്ങള്‍ പിന്നിട്ട് ചരിത്രത്തെസ്പര്‍ശിച്ച, സംഘകാലത്തെ തൊട്ട ആ കാറ്റ് ഞങ്ങളെ തഴുകികടന്നുപോകുന്നതുപോലെ തോന്നി.

          ക്ഷേത്രമുറ്റത്ത് ഒരു ഭാഗത്തായി പായസവിതരണവും മറുഭാഗത്തായി വിവിധ സംഘടനകള്‍ നടത്തുന്ന ഭക്ഷണവിതരണവും തകൃതിയായി നടക്കുന്നുണ്ട്. തമിഴരും മലയാളികളും യാതൊരു ദേശഭാഷാ ഭേദവുമില്ലാതെ അവിടെ തിക്കിത്തിരക്കുന്നുണ്ട്. വാഴയിലയില്‍ വിതരണം ചെയ്യുന്ന പായസത്തിന് നല്ല സ്വാദ് തോന്നി. പായസവും കഴിച്ച് വെള്ളവും കുടിച്ചപ്പോള്‍ വിശപ്പിനും താല്‍ക്കാലികമായി ശമനം വന്നു. ആഹാരശേഷം പ്രകൃതിരമണീയമായ ആ പ്രദേശം ഞങ്ങള്‍ ചുറ്റിനടന്ന് കണ്ടു.

          സമയം രണ്ട് മണി കഴിഞ്ഞു. ക്ഷേത്രത്തിലേക്ക് വരുന്നവരുടെ തിരക്ക് ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു. തിരികെ പോകുന്നതിനായി ഞങ്ങള്‍ ക്ഷേത്ര പരിസരത്തുനിന്നും വാച്ച് ടവറിന്‍റെ ഭാഗത്തേക്ക് നടന്നു. ജീപ്പില്‍ കയറി തിരികെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. വാച്ച് ടവറിന്‍റെ പരിസരത്തെ ബഹളമയമായ അന്തരീക്ഷത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. വരുന്നവരും പോകുന്നവരും പരസ്പരം ഇടകലര്‍ന്ന് തിക്കും തിരക്കുമായതിനാല്‍ അതിനിടയില്‍ക്കൂടി ജീപ്പുകള്‍ക്ക് കടന്നുവരാനോ, സഞ്ചാരികളെയും കൊണ്ട് തിരികെ പോകാനോ കഴിയുന്നുണ്ടായിരുന്നില്ല. തിരികെ പോകുന്ന ജീപ്പുകള്‍ക്ക് ചുറ്റിലും ശര്‍ക്കരയില്‍ ഉറുമ്പുപൊതിയുന്നതുപോലെ ആള്‍ക്കാര്‍ കൂടിനില്‍ക്കുന്നു. ഒത്തിരി നേരത്തെ അശ്രാന്തപരിശ്രമത്തിന് ശേഷം, സഞ്ചാരികളെ ഇറക്കിക്കഴിഞ്ഞ ഒരു ജീപ്പിന്‍റെ പിന്നില്‍ വല്ലവിധേനയും ഞങ്ങള്‍ കയറിക്കൂടി. ആളൊന്നിന് മുന്നൂറ് രൂപയായിരുന്നു നിരക്ക്. മുന്നിലും, നടുക്കും ഏറ്റവും പിന്നിലുമായി ഏകദേശം പതിനഞ്ചോളം പേര്‍ അതിനിടയില്‍ സ്ഥാനം പിടിക്കുകയും, നാലുപേരോളം ജീപ്പിനുപിന്നില്‍ തൂങ്ങിനില്‍ക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. ഉള്ളില്‍ തിങ്ങിഞെരുങ്ങിയിരുന്ന ഞങ്ങളെയും കൊണ്ട് ആ തിരക്കിനിടയില്‍ അതിസാഹസികമായി ഡ്രൈവര്‍ ജീപ്പ് തിരിച്ചപ്പോള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ക്ഷേത്ര പരിസരത്തേക്ക് നോക്കി. ജീര്‍ണ്ണാവസ്ഥയിലും തലയുയര്‍ത്തി നില്‍ക്കുന്ന മംഗളാദേവി ക്ഷേത്രത്തിന് മുകളിലായി അപ്പോള്‍ മഴമേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നു.




കസോളില്‍ നിന്നും "ഗ്രഹണ്‍ ഗ്രാമത്തിലേക്ക്"

ഷിംലയിലും കുഫ്രിയിലുമായി തണുപ്പുനിറഞ്ഞ രണ്ട് സുന്ദര ദിനരാത്രങ്ങള്‍ ചെലവഴിച്ച ശേഷം രാവിലെയാണ് കസോളിലേക്കുള്ള യാത്ര തുടങ്ങിയത്. കുഫ്രിയില്‍ നി...